തെൽ അവീവ്: ഇസ്രായേലിന് നേരെ വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വ്യോമപ്രതിരോധ സംവിധാനം ആക്രമണത്തെ തടഞ്ഞുവെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രായേൽ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് വെസ്റ്റ്ബാങ്കിന്റെ തെക്കൻ ഭാഗങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. കഴിഞ്ഞ ഞായറാഴ്ചയും ഹൂതികൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തിയിരുന്നു. തെൽ അവീവിനെ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങൾ. ഇസ്രായേലിന് നേരെ ഹൂതികൾ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
വാഷിങ്ടൺ: ഗസ്സയിലെ വെടിനിർത്തൽ കരാറിൽ അന്തിമ രൂപമായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പ്രസിഡന്റ് ട്രംപുമായി ചേർന്നാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഹമാസിൽ നിന്നും ബന്ദികളെ മോചിപ്പിക്കണം. അവരുടെ ഭരണം അവസാനിപ്പിച്ച് ഗസ്സയെ നിരായുധീകരിക്കുകയും ഗസ്സയിലുള്ളവർക്കും ഇസ്രായേലികൾക്കും പുതിയൊരു ജീവിതം ഉണ്ടാവുകയും വേണമെന്നും നെതന്യാഹു പറഞ്ഞു.
വാഷിങ്ടൺ: സവിശേഷമായൊന്ന് മിഡിൽ ഈസ്റ്റിൽ സംഭവിക്കാൻ പോകുന്നുവെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വലിയൊരു മാറ്റമായിരിക്കും അത്. ഇതിന് വേണ്ടിയുള്ള പ്രവർത്തനത്തിലാണ് താനെന്നും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിനെ മഹത്വവൽക്കരിക്കുന്നതിനായി നമുക്ക് ഒരു അവസരമുണ്ട്. സവിശേഷമായൊന്നിന് വേണ്ടി എല്ലാവരും ഒരുമിക്കുകയാണ്. ഇതാദ്യമായാണ് ഇത്തരമൊന്ന്. നമുക്ക് എല്ലാവർക്കും ചേർന്ന് ഇത് പൂർത്തിയാക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
അതേസമയം, എന്ത് പ്രഖ്യാപനമാണ് മിഡിൽ ഈസ്റ്റിനെ കുറിച്ച് ഉണ്ടാവുകയെന്നത് സംബന്ധിച്ച് ഒരു സൂചനയും ട്രംപ് നൽകിയിട്ടില്ല. ഗസ്സയിലെ വെടിനിർത്തലിനെ സംബന്ധിച്ചാവും പ്രഖ്യാപനമെന്നാണ് അഭ്യൂഹം. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ഗസ്സ സിറ്റി: ഭക്ഷണം ലഭിക്കാതെ ലക്ഷങ്ങൾ കുരുങ്ങിക്കിടക്കുന്ന ഗസ്സ സിറ്റിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ രണ്ടുതവണകളിലായി നടത്തിയ ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. ആദ്യ ആക്രമണത്തിൽ വീടിനുമേൽ ബോംബ് വർഷിച്ച് കുടുംബത്തിലെ ഒമ്പതുപേരെയും മറ്റൊരു സമാന ബോംബിങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേരുമാണ് കൊല്ലപ്പെട്ടത്. അഭയാർഥികൾ കഴിഞ്ഞ വീട് ആക്രമിച്ച് അഞ്ചുപേരെയും ഇസ്രായേൽ കൊന്നു. ഗസ്സയിൽ ചുരുങ്ങിയത് 40ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, മരണസംഖ്യ 66,000 പിന്നിട്ടു. അതിനിടെ, ഖാൻ യൂനുസിൽ ഭക്ഷണം കിട്ടാതെ രണ്ടരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ലക്ഷ്യമിട്ട് ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും നീങ്ങുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. 159 രോഗികൾ ഇവിടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.