ലോകത്ത് 783 ദശലക്ഷം ആളുകൾ കൊടുപട്ടിണിയിലായിരിക്കുമ്പോൾ, പ്രതിവർഷം പാഴാക്കുന്നത് 105 കോടി ടൺ ഭക്ഷണം. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമിന്റെ ഭക്ഷ്യ മാലിന്യ സൂചിക റിപ്പോർട്ട് ആണ് വിവരം പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്നത് വീടുകളിലുള്ളവരാണ്.
ആകെയുള്ള ഭക്ഷണത്തിന്റെ 60 ശതമാനത്തോളം വീടുകളിൽ നിന്ന് പാഴാകുന്നുണ്ട്. ആകെയുള്ള ഭക്ഷണത്തിന്റെ 28 ശതമാനം റസ്റ്റാറന്റുകൾ, കാന്റീനുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും പാഴാക്കുന്നു. 12 ശതമാനം പച്ചക്കറി വ്യാപാരികളും പാഴാക്കുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുമ്പോഴാണ് ഈ ധൂർത്ത്. 2022ൽ കുടുംബങ്ങൾ പാഴാക്കിയത് 631 ദശലക്ഷം ടൺ ഭക്ഷണമാണ്. ആകെ ലഭ്യമായ ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് വരും.
ചൂടുള്ള രാജ്യങ്ങളിലെ വീടുകളിൽ താമസിക്കുന്നവർ ഭക്ഷണം പാഴാക്കുന്നത് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം പാഴാക്കുന്നത് ആഗോള ദുരന്തമാണെന്ന് യു.എൻ.ഇ.പിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇംഗർ ആൻഡേഴ്സൻ വിലയിരുത്തി. മറ്റുള്ളവർക്ക് കൂടി കഴിക്കേണ്ട ഭക്ഷണമാണ് മറ്റൊന്നും ആലോചിക്കാതെ നാം കുപ്പയിലേക്ക് വലിച്ചെറിയുന്നത്. ഗസ്സയിൽ ഇലകൾ തിന്ന് വിശപ്പകറ്റാൻ ശ്രമിക്കുന്ന പട്ടിണിപ്പാവങ്ങളുടെ കാര്യം തന്നെ ഉദാഹരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.