ശൈഖ് നയീം ഖാസിം പുതിയ ഹിസ്ബുല്ല മേധാവി
ബെയ്റൂത്ത്: ഹിസ്ബുല്ല മേധാവി ശൈഖ് നയീം ഖാസിം ഹിസ്ബുല്ലയുടെ പുതിയ മേധാവി. ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഹിസ്ബുല്ല പുതിയ മേധാവിയെ തെരഞ്ഞെടുത്തിരിക്കുന്നത്. നസ്റുല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലക്കായി ഖാസിം പ്രതികരണം നടത്തിയിരുന്നു.
വേദനിപ്പിക്കുന്ന നഷ്ടത്തിനിടയിലും ഇസ്രായേലിനെതിരായ പോരാട്ടം തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ലബനാനിലെ വെടിനിർത്തലിനേയും ഖാസിം പിന്തുണച്ചിരുന്നു. എന്നാൽ, ഗസ്സയുടെ വെടിനിർത്തലിനെ അത് സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.
1991 മുതൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് ഖാസിം. സംഘടനയുടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന മുഖമാണ് ഖാസിമിന്റേത്. റാലികളിലും അഭിമുഖങ്ങളിലുമെല്ലാം അദ്ദേഹം പ്രത്യക്ഷപ്പെടുകയും പ്രതികരിക്കുകയും ചെയ്തിരുന്നു. തെക്കൻ ലബനാനിൽ ജനിച്ച ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപകാംഗമാകുന്നതിന് മുമ്പ് ലബനീസ് ഷിയ അമൽ സംഘത്തിന്റെ ഭാഗമായിരുന്നു.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിന് തെക്ക് ദഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടത്. 64കാരനായ നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.