ലോകഭൂപടം തിരുത്തി യു.എൻ; ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ വലിപ്പം കൂടും, എതിർപ്പുമായി അമേരിക്ക

ന്യൂയോർക്ക്: ലോകത്തെ ഭൂഖണ്ഡങ്ങളുടെ യഥാർത്ഥ വിസ്തൃതി കൂടുതൽ വ്യക്തതയോടെ അടയാളപ്പെടുത്തുന്ന പുതിയ ഭൂപടത്തിന് അംഗീകാരം നൽകി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി. ഭൂഖണ്ഡങ്ങളുടെ വലുപ്പം ശരിയായ രീതിയിൽ പ്രതിഫലിപ്പിക്കുന്ന 'ഈക്വൽ എർത്ത്' ഭൂപട രീതി നടപ്പിലാക്കാനുള്ള പ്രമേയം 164 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസാക്കിയത്. എന്നാൽ അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് ചെയ്തപ്പോൾ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

1569-ൽ ഫ്ലെമിഷ് കാർട്ടോഗ്രാഫറായ ജെറാർഡസ് മെർക്കാറ്റർ വികസിപ്പിച്ചെടുത്ത പാരമ്പര്യ 'മെർക്കാറ്റർ പ്രൊജക്ഷൻ' ഭൂപടത്തിന് പകരമായി പുതിയ മാപ്പ് ഉപയോഗിക്കാൻ അംഗരാജ്യങ്ങളോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന ഭൂപടത്തിൽ ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളുടെ വലുപ്പം കുറച്ചും വടക്കൻ അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളെ യഥാർത്ഥ വലിപ്പത്തേക്കാൾ വളരെ വലുതാക്കിയുമാണ് കാണിച്ചിരുന്നത്. ഭൂഖണ്ഡങ്ങളുടെ വിസ്തൃതി ശരിയായ അനുപാതത്തിൽ കാണിക്കുന്ന പുതിയ ഭൂപടം നിലവിൽ വരുന്നതോടെ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, തെക്കേ ഏഷ്യൻ രാജ്യങ്ങൾ എന്നിവ കൂടുതൽ വലിയ ഭൂപ്രദേശങ്ങളായി മാറും.

ടോഗോയും ഫ്രാൻസും മുന്നോട്ടുവെച്ച പ്രമേയത്തെ അമേരിക്ക കടുപ്പത്തിൽ വിമർശിച്ചു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് യു.എൻ ശ്രമിക്കുന്നതെന്നും ഇത്തരം തീരുമാനങ്ങളാണ് സ്ഥാപനത്തിന്റെ വിശ്വസനീയത തകർത്തതെന്നും യു.എസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് പറഞ്ഞു. എന്നാൽ ഭൂപടങ്ങൾ കേവലം ഭൗഗോളിക അടയാളപ്പെടുത്തലുകൾ മാത്രമല്ലെന്നും, തലമുറകളായി നിലനിൽക്കുന്ന തെറ്റായ കാഴ്ചപ്പാടുകൾ തിരുത്താനാണ് ശ്രമിക്കുന്നതെന്നും ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസി വ്യക്തമാക്കി. ഫ്രാൻസ് ഇതിനോടകം തന്നെ പഴയ മെർക്കാറ്റർ ഭൂപടം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - UN Adopts New World Map: Equal Earth Projection to Correct Continent Sizes, US Opposes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.