കടൽ കത്തിച്ച് യുദ്ധം: കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി യു.എസും ഇറാനും
തെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തീപടർത്തി കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കി ഇറാനും അമേരിക്കയും. അനധികൃത റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് യു.എസ്. യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ് (ഐ.ആർ.ജി.സി.) അറിയിച്ചു. ഇതിന് തിരിച്ചടിയായി മൂന്ന് ഇറാനിയൻ അസംസ്കൃത എണ്ണ ടാങ്കറുകൾ ആക്രമിച്ചതായി യു.എസ്. സെൻട്രൽ കമാൻഡും വ്യക്തമാക്കി. പ്രകോപനമില്ലാത്ത നിരവധി ഇറാനിയൻ ആക്രമണങ്ങൾ വിജയകരമായി ഒഴിവാക്കിയതായി യു.എസ്. സെൻട്രൽ കമാൻഡ് പറഞ്ഞു. ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് ശേഷം, ഖാർഗ് ദ്വീപിന്റെ തീരത്തും ജാസ്കിന് സമീപത്തുമായി എം/ടി ഡൗണി, എം/ടി സ്റ്റാർക്ക് 1 എന്നീ രണ്ട് ഐ.ആർ.ജി.സി. ക്രൂഡ് ഓയിൽ ടാങ്കറുകളാണ് യു.എസ്. സേന തകർത്തത്. ലോഡ് ചെയ്യാത്ത മറ്റൊരു ടാങ്കറും ഒമാൻ ഉൾക്കടലിൽ പ്രവർത്തനരഹിതമാക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും യു.എസ്. പുറത്തുവിട്ടു.
ആക്രമണങ്ങളിൽ യു.എസ്. ഉദ്യോഗസ്ഥർ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സെൻട്രൽ കമാൻഡ് അറിയിച്ചു. യു.എസ്. സൈന്യം സ്വയം പ്രതിരോധിക്കാൻ മടിക്കില്ലെന്നും ആവശ്യമെങ്കിൽ ഇറാന്റെ എണ്ണ കപ്പൽവ്യൂഹം തകർക്കാൻ കഴിയുമെന്നും സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിന് സമീപം ഇറാനിയൻ ടാങ്കറിന് നേരെ യു.എസ്. ആക്രമണം നടത്തിയതായി ഇറാനിയൻ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിമും റിപ്പോർട്ട് ചെയ്തു. ആൾപായമില്ലെന്നും ടാങ്കറിലെ ജീവനക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നിം റിപ്പോർട്ട് ചെയ്തു. ഇതിനിടെ പശ്ചിമേഷ്യയിലെ യു.എസ്. പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.