പാരിസ്: നിലവിലെ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഗബ്രിയേൽ അട്ടലിനെ പ്രധാനമന്ത്രിയാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സ്വവർഗാനുരാഗം പരസ്യമായി പ്രഖ്യാപിച്ച ആദ്യ പ്രധാനമന്ത്രിയെന്നതിനൊപ്പം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ കൂടിയാണ് അട്ടൽ. കഴിഞ്ഞ ദിവസം രാജിവെച്ച എലിസബത്ത് ബോണിന്റെ പിൻഗാമിയായാണ് പദവിയിലെത്തുന്നത്.
ഈ വർഷം നടക്കുന്ന യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന്റെ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്ത് ഉയരുന്ന ഭരണവിരുദ്ധ വികാരം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് അപ്രതീക്ഷിത തലമാറ്റം. നിലവിൽ, ഫ്രാൻസിൽ മാക്രോണിന്റെ കക്ഷി ജനപ്രീതിയിൽ തീവ്രവലതുപക്ഷമായ മാരിൻ ലി പെന്നിനു മുന്നിൽ വിയർക്കുകയാണെന്ന് അടുത്തിടെ സർവേകൾ വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങളിൽ വാക്സാമർഥ്യവുമായി ഭരണകൂട വക്താവായി ജയിച്ചുനിൽക്കുന്നുവെന്നതാണ് അട്ടലിന്റെ ഏറ്റവും വലിയ മിടുക്ക്. റേഡിയോയിലും ടെലിവിഷനിലും എത്ര കടുത്ത ചോദ്യങ്ങൾക്കും സ്വതസ്സിദ്ധമായ മറുപടിയുമായി വായടപ്പിക്കുമെന്നതാണ് മാക്രോണിന്റെ ഇഷ്ടക്കാരനാക്കുന്നത്. 10 വർഷം മുമ്പ് ചെറുതായി രാഷ്ട്രീയത്തിൽ എത്തി അതിവേഗമാണ് അട്ടൽ ഭരണകേന്ദ്രങ്ങളിൽ ഉയർന്ന പദവികളിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.