ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടയിൽ ഹുർമുസ് കടലിടുക്കിലൂടെയുള്ള ആഗോള ചരക്കുനീക്കം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചൈനയോടും സഹായം നേടി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സുഗമമാക്കാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ വിന്യസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തന്‍റെ സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഹുർമുസിനെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കപ്പലുകൾ മേഖലയിലേക്ക് അയക്കുമെന്നുള്ള പ്രതീക്ഷയാണ് ട്രംപ് പ്രകടിപ്പിക്കുന്നത്.
ഇറാനിയൻ സൈനിക ശേഷിയുടെ നൂറ് ശതമാനവും അമേരിക്ക ഇതിനോടകം നശിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. എങ്കിലും ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ചെറിയ ആക്രമണങ്ങൾ നടത്താൻ ഇറാൻ ഇപ്പോഴും ശ്രമിച്ചേക്കാമെന്നും മുന്നറിയിപ്പ് നൽകി. ഡ്രോണുകൾ, സ്ഫോടക വസ്തുവായ നാവിക ഖനി, ഹ്രസ്വദൂര മിസൈലുകൾ തുടങ്ങി ചെറു സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാൻ ഇപ്പോഴും ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ അമേരിക്കൻ സേന സൈനിക നടപടികൾ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ആവശ്യമെങ്കിൽ തീരപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്നും മേഖലയിൽ പ്രവർത്തിക്കുന്ന ഇറാനിയൻ ബോട്ടുകളെയോ കപ്പലുകളെയോ ലക്ഷ്യം വെക്കും. `ഞങ്ങൾ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് സുരക്ഷിതവും സ്വതന്ത്രവുമാക്കും' -ട്രംപ് ട്രൂത്ത് സോഷ‍്യലിൽ കൂട്ടിച്ചേർത്തു.
ഹോർമുസിൽ തടസ്സങ്ങൾ നേരിടുന്ന രാജ്യങ്ങൾ തങ്ങളുടെ നാവികസേനയുടെ കപ്പലുകളെ മേഖലയിലേക്ക് അയക്കണം. ആഗോള ചരക്കുനീക്കം തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര സാന്നിധ്യം വർധിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.