വാഷിങ്ടൺ: സംസ്ഥാനത്തെ സർവകലാശാലകളിൽ എച്ച്‍വൺബി വിസ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാന ബോർഡ് ഓഫ് ഗവർണേഴ്‌സിനോട് നിർദേശിച്ചതായി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു. അമേരിക്കൻ സർവകലാശാലകളിൽ ഇന്ത്യൻ വിദ്യാർഥികളേക്കാൾ തദ്ദേശീയർക്ക് മുൻഗണന നൽകുന്നതിന് വേണ്ടിയാണിത്. ഫ്ലോറിഡയിലെ സർവകലാശാലകളിൽ എച്ച്‍വൺബി വിസ ഒരിക്കലും അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
യു.എസിൽ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിലുള്ള സംസ്ഥാനമാണ് ഫ്ലോറിഡയെന്നും ആയിരക്കണക്കിന് അമേരിക്കൻ ബിരുദധാരികളാണ് ഓരോവർഷവും സംസ്ഥാനത്തെ യൂനിവേഴ്സിറ്റികളിൽ നിന്നും കോളജുകളിൽ നിന്നും പഠിച്ചിറങ്ങുന്നതെന്നും റോൺ ഡിസാന്റിസ് പറഞ്ഞു. അതിനാൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിലവസരങ്ങൾ നൽകുകയും പ്രധാനമാണ്.
യു.എസിലെ കമ്പനികളിലടക്കം വിദേശ പൗരൻമാർക്ക് തൊഴിൽ ചെയ്യാൻ അനുവദിക്കുന്ന വിസയാണ് എച്ച്‍വൺബി വിസ. ഇത്തരം വിദേശ തൊഴിലാളികളേക്കാൾ പ്രാദേശിക വിദ്യാർഥികളെ നിയമിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും ഗവർണർ വ്യക്തമാക്കി. ട്രംപ് ഭരണകൂടം എച്ച്‍വൺബി വിസ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയർത്തിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അസിസ്റ്റന്റ് പ്രഫസർമാർ, കോ-ഓർഡിനേറ്റർമാർ, അനലിസ്റ്റുകൾ, അത്‌ലറ്റിക്സ്, കമ്മ്യൂണിക്കേഷൻസ് എന്നിവയിലെ ജീവനക്കാർ എന്നിവരുൾപ്പെടെ വിവിധ റോളുകളിലായി എച്ച്‍വൺബി വിസയിലുള്ള യൂണിവേഴ്സിറ്റി ജീവനക്കാരുള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തങ്ങളുടെ നാട്ടിലെ ആളുകൾക്ക് ഈ തൊഴിലുകൾ ചെയ്യാൻ കഴിയില്ലേ എന്നും ഡിസാന്റിസ് ചോദിച്ചു.
ചൈന, സ്പെയിൻ, പോളണ്ട്, യു.കെ, കാനഡ, അൽബേനിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള എച്ച്‍വൺബി വിസയിൽ സംസ്ഥാനത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരിൽ ബയോ അനലിറ്റിക്കൽ കോർ ഡയറക്ടർ, സൈക്കോളജിസ്റ്റ്, കമ്മ്യൂണിക്കേഷൻസ് മാനേജർ, തീരദേശ ഗവേഷണ വിദഗ്ധൻ തുടങ്ങിയ പദവികളിൽ ജോലിയെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.