വാഷിങ്ടൺ: ഫെഡ്എക്സ് കാർഗോ വിമാനത്തിന് പക്ഷിയിടിച്ചതിനെ തുടർന്ന് തീപിടിച്ചു. നേവാർക്കിലെ ന്യൂ ജേഴ്സി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് സംഭവമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടിച്ച ഉടൻ തന്നെ നേവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം എമർജൻസി ലാൻഡിങ് നടത്തി.
ബോയിങ് 767 വിമാനത്തിലാണ് ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചത്. ഇത് എൻജിൻ തകരാറിന് ഇടയാക്കുകയും ചെയ്തു. ഇൻഡ്യാനപോളിസിേലക്ക് പോയ വിമാനം പ്രാദേശിക സമയം എട്ട് മണിയോടെ തിരിച്ചെത്തിയെന്ന് ഫെഡറൽ എവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് താൽക്കാലികമായി മറ്റ് വിമാനങ്ങളുടെ സർവീസ് നിയന്ത്രിച്ചുവെന്ന് ഫെഡറൽ എവിയേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. വൈകാതെ തന്നെ സർവീസ് പുനഃരാരംഭിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.
ടേക്ക് ഓഫ് ചെയ്ത് പത്ത് മിനിറ്റിനകം വിമാനത്തിന്റെ വലത് വശത്തുള്ള എൻജിന് തീപിടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി യു.എസിൽ വിമാന അപകടങ്ങളുടെ എണ്ണം വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം.
ജനുവരി 30ാം തീയതി അമേരിക്കൻ എയർലൈൻ വിമാനം യു.എസ് സൈനിക ഹെലികോപ്ടറുമായി കൂട്ടിയിട്ട് 67 പേർ മരിച്ചിരുന്നു. 2009ന് ശേഷം യു.എസിലുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. ഇതിന് പിന്നാലെ വാഷിങ്ടണിൽ നടന്ന വിമാനഅപകടത്തിൽ ഏഴ് പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.