യുക്രെയ്ൻ സൈന്യം

'മരിക്കാൻ എല്ലാവർക്കും ഭയമാണ്': യുക്രെയ്നിൽ നിർബന്ധിത റിക്രൂട്ട്‌മെന്റ് തെരുവ് യുദ്ധത്തിലേക്ക്

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ, സൈന്യത്തിലേക്ക് ആളുകളെ നിർബന്ധിച്ച് ചേർക്കാനുള്ള യുക്രെയ്ൻ സർക്കാരിന്റെ നീക്കങ്ങൾ രാജ്യത്ത് വലിയ ആഭ്യന്തര സംഘർഷങ്ങൾക്ക് കാരണമാകുന്നു. യുദ്ധമുഖത്തേക്ക് പോകാൻ താല്പര്യമില്ലാത്ത ജനങ്ങളും റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലയിടത്തും അക്രമത്തിൽ കലാശിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധമുഖത്ത് പരിക്കേറ്റ്, പിന്നീട് റിക്രൂട്ട്‌മെന്റ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വാസിലി കൃപിച്ച് എന്ന സൈനികന് നേരെ കഴിഞ്ഞ ഡിസംബറിലുണ്ടായ ആക്രമണം ഇതിനൊരു ഉദാഹരണമാണ്. രേഖകൾ പരിശോധിക്കുന്നതിനിടെ രണ്ട് യുവാക്കൾ ചേർന്ന് കൃപിച്ചിനെ ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആറാഴ്ചയോളമാണ് ഇദ്ദേഹം ആശുപത്രിയിൽ കഴിഞ്ഞത്. തങ്ങൾ ജീവൻ പണയം വെച്ച് രാജ്യം കാത്തതിന് സ്വന്തം നാട്ടുകാരിൽ നിന്നാണോ ഈ മർദ്ദനം ഏൽക്കേണ്ടി വന്നതെന്നാണ് സൈനികൻ ചോദിക്കുന്നത്.

റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോൾ രാജ്യത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണെന്ന് യുക്രെയ്ൻ മിലിട്ടറി ഒംബുഡ്‌സ്‌പേഴ്‌സൺ വ്യക്തമാക്കി. പലരും ഇത് പുറത്തുപറയാൻ മടിക്കുകയാണെങ്കിലും, ഇതുവരെ 600-ലധികം ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിൽ ഒരു ഉദ്യോഗസ്ഥൻ കുത്തേറ്റ് മരിച്ചിരുന്നു. ഈ മാസം എൽവിവിൽ റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം ജനക്കൂട്ടം അടിച്ച് തകർക്കുകയും മറിച്ച് തള്ളുകയും ചെയ്തു.

യുദ്ധമുഖത്ത് മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം വർദ്ധിച്ചതോടെ യുവാക്കൾ സൈന്യത്തിൽ ചേരാൻ മടിക്കുകയാണ്. ഇതോടെയാണ് 'ബസിഫിക്കേഷൻ' എന്ന പേരിൽ അറിയപ്പെടുന്ന നിർബന്ധിത പിടിച്ചുകൊണ്ടുപോകൽ ഉദ്യോഗസ്ഥർ ആരംഭിച്ചത്. തെരുവുകളിൽ നിന്ന് യുവാക്കളെ ബലമായി ബസുകളിൽ കയറ്റി ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന രീതിയാണിത്.

ഇത്തരം നടപടികൾ വലിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് സർവകലാശാലാ പ്രൊഫസറായ കിറിലോ ഒഗ്ദാൻസ്കി സാക്ഷ്യപ്പെടുത്തുന്നു. റിക്രൂട്ട്‌മെന്റിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ആളായിരുന്നിട്ടും തന്നെ ബലമായി ബസിൽ കയറ്റുകയും മുഖത്ത് ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി അദ്ദേഹം പറയുന്നു. ഉദ്യോഗസ്ഥരുടെ അതിക്രമത്തിനെതിരെ കഴിഞ്ഞ വർഷം മാത്രം ആറായിരത്തിലധികം പരാതികളാണ് ലഭിച്ചത്.

സൈനികർക്ക് കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് യുവാക്കളെ ആകർഷിക്കാൻ മുൻ പ്രതിരോധ മന്ത്രി മൈഖൈലോ ഫെഡോറോവ് ശ്രമിച്ചിരുന്നെങ്കിലും, അടുത്തിടെ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്‌കി അദ്ദേഹത്തെ പുറത്താക്കിയത് ഈ പരിഷ്കാരങ്ങൾക്ക് തിരിച്ചടിയായി. മുന്നണിയിലുള്ള സൈനികർക്ക് പകരമായി പുതിയ ആളുകൾ വരണമെങ്കിൽ ഇത്തരം കർശന നടപടികൾ അല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. എന്നാൽ മരണഭയം കാരണം ആരും സ്വയം മുന്നോട്ട് വരുന്നില്ല. വികസനവും പ്രതിരോധവും ഒന്നിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന യുക്രെയ്ന് ഭരണകൂടത്തിന്, സ്വന്തം ജനങ്ങളുടെ ശക്തമായ പ്രതിഷേധം വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 

Tags:    
News Summary - 'Everyone is afraid to die':, forced recruitment leads to street fighting in Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.