ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ബുധനാഴ്ച മൂന്ന് ഇറാനിയൻ സായുധ ബോട്ടുകൾ ബ്രിട്ട ീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ചതായി ആരോപണം. എണ്ണക്കപ്പലിന് അകമ്പടി സേവിച്ച യു.കെ നാവികക്കപ്പലിലെ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പിനു ശേഷമാണ് ഇറാൻ ബോട്ടുകൾ പിൻമാറിയതെന്നാണ് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗിക അറിയിപ്പ്. മേഖലയെ അസ്ഥിരമാക്കുന്ന തരത്തിലുള്ള നടപടികളുമായി ഇറാൻ മുന്നോട്ടുപോകുന്നതിൽ ആശങ്കയുണ്ടെന്നും ബ്രിട്ടൻ വ്യക്തമാക്കി.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ ആഭ്യന്തരമന്ത്രി ജവാദ് സരീഫ് പ്രതികരിച്ചു. ഇറാൻ റെവലൂഷനറി ഗാർഡും ആരോപണം തള്ളിയിട്ടുണ്ട്. ബ്രിട്ടെൻറ ആരോപണത്തെ സാധൂകരിക്കുന്ന രീതിയിലാണ് യു.എസ് ഉദ്യോഗസ്ഥർ വാർത്ത ഏജൻസികളോട് പ്രതികരിച്ചത്.
ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ശ്രമിച്ച ബോട്ടുകൾ റെവലൂഷനറി ഗാർഡ്സിെൻറതാണെന്ന് വിശ്വസിക്കുന്നതായാണ് യു.എസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്സ് വാർത്ത ഏജൻസികളോട് പറഞ്ഞത്. അതിനിടെ, ഇറാനും ബ്രിട്ടനും തമ്മിലുള്ള പ്രശ്നം യു.എസ് മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. മേഖലയിൽ യു.എസ് മനപ്പൂർവം പ്രശ്നമുണ്ടാക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെന്നും റഷ്യൻ ഉപ വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാെൻറ എണ്ണക്കപ്പല്‍ കഴിഞ്ഞാഴ്ച ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഇതിന് ബ്രിട്ടൻ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി മുന്നറിയിപ്പു നൽകുകയും ചെയ്തു. സിറിയക്കെതിരെ യൂറോപ്യൻ യൂനിയൻ ഉപരോധം നിലനിൽക്കുന്നുണ്ട്.
2015ൽ വൻശക്തികൾ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.