ഹുർമുസിൽ ആക്രമിക്കപ്പെട്ട തായ് കപ്പൽ
ബാങ്കോക്: ഹുർമുസിലെ കപ്പൽ ആക്രമണത്തിൽ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പൽ ഉടമകൾക്കെതിരെ നിയമനടപടിയുമായി രക്ഷപ്പെട്ട നാവികൾ. ആക്രമണത്തിനിരയായ തായ് കാർഗോ കപ്പലിലെ മൂന്ന് മുൻ ജീവനക്കാർ തൊഴിലാവകാശ ലംഘനങ്ങളും അനധികൃത പിരിച്ചുവിടലുനുമെതിരായാണ് കപ്പൽ ഉടമകൾക്കെതിരെ കേസ് ഫയൽ ചെയ്തത്. പാനിതി തുംകെയ്വ്, നോപ്പഡോൺ വോങ്സുവാൻ, സുരാഡെസ് മാൻപൂൻ എന്നീ നാവികരാണ് ‘പ്രെഷ്യസ് ഷിപ്പിങ്’ കമ്പനിക്കെതിരെയും അനുബന്ധ സ്ഥാപനങ്ങൾക്കും കപ്പലിന്റെ ക്യാപ്റ്റനും എതിരെ നിയമനടപിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.
‘മെയൂരീ നരീ’ എന്ന കാർഗോ കപ്പൽ ഒമാന് വടക്ക് ഭാഗത്തുവെച്ച് മാർച്ച് 11-നാണ് ആക്രമിക്കപ്പെട്ടത്. ഈ ദുരന്തത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സുരക്ഷാ ഭീഷണികൾ നിലനിൽക്കെ ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ കപ്പലിന് അനുവാദം നൽകി തങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. കപ്പൽ പ്രവർത്തനരഹിതമായതിനെ തുടർന്ന് ഒമ്പത് മാസത്തെ തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് തന്നെ തങ്ങളെ പിരിച്ചുവിട്ടതായും, വെറും രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരം മാത്രമാണ് നൽകിയതെന്നും ഇവർ ആരോപിച്ചു.
ആക്രമണത്തെ തുടർന്ന് കടുത്ത മാനസിക ആഘാതവും വിഷാദവും നേരിടുന്ന ഇവർക്ക് നൽകിയ നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണ്. ഇനി ഒരിക്കലും കടലിൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് നാവികരെന്ന് ഇവരുടെ അഭിഭാഷകനായ കുൻപാത് സിംഗതോങ് വ്യക്തമാക്കി. കമ്പനിയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ബാങ്കോക്കിലെ സെൻട്രൽ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓരോ വ്യക്തിക്കും 30,000 ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ടെങ്കിലും കൃത്യമായ തുക വക്കീൽ വെളിപ്പെടുത്തിയിട്ടില്ല. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ജീവനക്കാരുടെ ഭൗതികശരീരം ഈ മാസം ആദ്യം തായ്‌ലൻഡിലേക്ക് എത്തിച്ചിരുന്നു. ഇരകളുടെ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുമെന്നാണ് ജൂലൈ 3-ന് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രെഷ്യസ് ഷിപ്പിങ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ഈ മേഖലയെ കൂടുതൽ അസ്ഥിരമാക്കുന്നുണ്ട്. ആഗോള ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് യുദ്ധം കാരണം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇന്ത്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് നാവികരാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ കടലിൽ കുടുങ്ങിക്കിടക്കുന്നത്. കണക്കുകൾക്കപ്പുറം മനുഷ്യരുടെ ജീവനും അവരുടെ കുടുംബങ്ങളുടെ ദുരിതങ്ങളുമാണ് ഈ സംഘർഷം ബാധിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ അർസെനിയോ ഡൊമിംഗസ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.