ലണ്ടന്‍ മേയര്‍ തെരഞ്ഞെടുപ്പ്: വംശീയ പ്രചാരണങ്ങളെ കടപുഴക്കിയ വിജയം

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി കടുത്ത വംശീയ പ്രചാരണങ്ങളെ അതിജീവിച്ച് മേയര്‍സ്ഥാനത്തത്തെിയ സാദിഖ് ഖാന്‍െറ വേരുകള്‍ പാകിസ്താനിലാണ്. 1960കളിലാണ്  ഖാന്‍െറ കുടുംബം ലണ്ടനിലേക്ക് കുടിയേറിയത്. സാദിഖ് ഖാന്‍െറ വിജയത്തില്‍ പാക്മാധ്യമങ്ങളും ആഹ്ളാദം രേഖപ്പെടുത്തി. മുഖപ്പേജില്‍ ഏറെ പ്രാധാന്യത്തോടെയാണ് ഡോണ്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വാര്‍ത്ത വിന്യസിച്ചത്. വിജയത്തില്‍ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭുട്ടോയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ഖാനും അഭിനന്ദിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനും  ഖാനെ അഭിനന്ദിച്ചു.
എട്ടുവര്‍ഷം തുടര്‍ച്ചയായി ലണ്ടന്‍ ഭരിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തകയാണ് ഈ 45കാരന്‍ തകര്‍ത്തത്. സാദിഖ് ഖാന്‍ 13,10,143 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ഗോള്‍ഡ് സ്മിത്തിന് 9,94,614 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ലണ്ടനിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ് ഗോള്‍ഡ് സ്മിത്ത്. ഖാന്‍ തീവ്രവാദിയാണെന്നുപോലും ഗോള്‍ഡ്സ്മിത്ത് പ്രചരിപ്പിച്ചിരുന്നു.

ലണ്ടന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഭൂരിപക്ഷത്തിന് ഒരാള്‍ മേയര്‍ പദവിയില്‍ എത്തുന്നത്. അതും മുസ്ലിമായ ഒരാള്‍. ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ലണ്ടനിലെ മുസ്ലിംകളുടെ എണ്ണം 12.4 ശതമാനമാണ്. വിവിധ സാംസ്കാരികതലങ്ങളില്‍നിന്ന് വരുന്നവരാണിവര്‍. ഓരോ ലണ്ടന്‍വാസികള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞ അദ്ദേഹം നഗരവാസികള്‍ക്ക് മെച്ചപ്പെട്ട ഭാവി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് മികച്ച വേതനം ഉറപ്പുവരുത്തുക, കുറഞ്ഞ ചെലവില്‍ മികച്ച യാത്രാസൗകര്യം നടപ്പാക്കുക, വൃത്തിയുള്ളതും ആരോഗ്യപരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുക,നഗരത്തിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറക്കുക എന്നിവയാണ് മേയറെന്ന നിലയില്‍ മനസ്സിലുള്ള പ്രധാന പദ്ധതികളെന്ന് ഖാന്‍ സൂചിപ്പിച്ചു.

ലണ്ടനില്‍ ഭവന പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍  50 ശതമാനം പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനാണ് ഖാന്‍ ലക്ഷ്യമിടുന്നത്. ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് നിയമത്തില്‍ ബിരുദമെടുത്ത സാദിഖ് ഖാന്‍ സോളിസിറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ എം.പി ആയിരുന്നു. കൂടാതെ രണ്ടു തവണ മന്ത്രിയുമായിട്ടുണ്ട്.   ഭാര്യ സാദിയാ ഖാന്‍. രണ്ടു മക്കളുണ്ട്. നെയ്ത്തുകാരിയായിരുന്നു ഖാന്‍െറ മാതാവ്. ‘ഭയം നമ്മെ ഒരിക്കലും സുരക്ഷിതമാക്കില്ല; ദുര്‍ബലരാക്കാനേ ഉതകൂ. ഭയത്തിന്‍െറ രാഷ്ട്രീയത്തിന് നമ്മുടെ നഗരത്തില്‍ സ്ഥാനമില്ല’- അതാണ് സാദിഖ് ഖാന്‍െറ മതം.

‘വിജയം മാത്രം സമ്മാനിച്ച നഗരം’
‘ഞാന്‍ ജനിച്ചത് ലണ്ടനിലാണ്. വിവാഹം ചെയ്തതും ലണ്ടന്‍ സ്വദേശിനിയെ ആണ്. ഞങ്ങള്‍ക്ക് രണ്ടു പെണ്‍മക്കള്‍. വിജയത്തിലത്തൊന്‍ ഈ നഗരം എങ്ങനെ സഹായിച്ചുവെന്നതാണ് ഞങ്ങളുടെ ജീവിതകഥ. 1960കളിലാണ് എന്‍െറ പിതാവ് പാകിസ്താനില്‍നിന്ന് ലണ്ടനിലേക്ക് കുടിയേറിയത്. ബസ്ഡ്രൈവറായി ജോലിചെയ്താണ് അദ്ദേഹം കുടുംബം പോറ്റിയത്. നഗരസഭ ഞങ്ങള്‍ക്ക് വീട് അനുവദിച്ചിരുന്നതിനാല്‍ സ്വന്തമായി സ്ഥലമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ അവര്‍ക്ക് പണം സ്വരൂപിക്കാന്‍ കഴിഞ്ഞു. എന്‍െറ സഹോദരങ്ങള്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുന്നതിന് രക്ഷിതാക്കള്‍ ശ്രദ്ധിച്ചു. ഉന്നത വിദ്യാഭാസം ഏറെ പണച്ചെലവുള്ളതായിരുന്നു. എന്നാല്‍, കഴിവിന്‍െറ അടിസ്ഥാനത്തില്‍ സര്‍വകലാശാലയില്‍ പ്രവേശം നേടാന്‍ കഴിഞ്ഞു.  
മനുഷ്യാവകാശ അഭിഭാഷകനെന്ന നിലയില്‍ വിവേചനത്തിനിരയാകുന്നവര്‍ക്കൊപ്പമായിരുന്നു ഞാന്‍ എന്നും. 50 ജീവനക്കാരെ വെച്ച് വിവേചനത്തിനെതിരെ പോരാടുന്ന  സന്നദ്ധ സംഘടന തുടങ്ങിയത് അങ്ങനെയാണ്. വിവേചനം ആദ്യം ബാധിക്കുന്നത് ഒരാളുടെ ജീവിതത്തെയാണ്. അതിനാല്‍ വിവേചനം എവിടെ കണ്ടാലും ഞാന്‍ പൊരുതും.

2005ല്‍ ഞാന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. ജീവിതത്തില്‍ ഏറ്റവും അഭിമാനം കൊണ്ട നിമിഷങ്ങളിലൊന്നായിരുന്നു അത്. കമ്യൂണിറ്റി കൊഹെഷനിലെ മന്ത്രിയായാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ വിഭാഗത്തില്‍പെട്ട ആളുകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍  അവസരം ലഭിച്ചു. മുസ്ലിംകളോടും ജൂതരോടുമുള്ള വിവേചനം ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു. ഗതാഗതവകുപ്പിന്‍െറ മന്ത്രിപദവിയിലത്തെുന്ന ആദ്യ മുസ്ലിമും ഏഷ്യന്‍ വംശജനുമാണ് ഞാന്‍. ലണ്ടന്‍ നഗരത്തിന്‍െറ ഗതാഗത ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ എന്നും മുന്നില്‍ നിന്നു. 2015ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രചാരണ ചുമതല എനിക്കായിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ ഉറപ്പിക്കാന്‍ അക്ഷീണം പ്രയത്നിച്ചു. രാഷ്ട്രീയം മാത്രമല്ല, എന്‍െറ ജീവിതം. കുടുംബത്തോടൊത്ത് കഴിയാന്‍ സമയം മാറ്റിവെക്കാനും ശ്രദ്ധിക്കാറുണ്ട്. എന്‍െറ സഹോദരങ്ങള്‍ താമസിക്കുന്നത് തെക്കന്‍ ലണ്ടനിലെ ഞങ്ങളുടെ വീടിന് തൊട്ടടുത്താണ്. അതിനാല്‍ അവരുടെ സാമിപ്യം എനിക്ക് നഷ്ടമാവുന്നില്ല. ഞാനൊരു കായികപ്രേമിയാണ്. ഫുട്ബാളും ക്രിക്കറ്റും ബോക്സിങ്ങും ഏറെ ഇഷ്ടമാണ്. 2014ലെ ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്തിരുന്നു.
ലണ്ടനിലെ ഗതാഗത സംവിധാനവുമായി എന്‍െറ ജീവിതത്തിന് അഭേദ്യമായ ബന്ധമുണ്ട്. ലണ്ടനിലെ നിരത്തില്‍ ചീറിപ്പാഞ്ഞ ബസിന്‍െറ മുന്‍സീറ്റില്‍ സഹോദരനൊന്നിച്ചിരിക്കുന്നത് ഏറ്റവും മിഴിവേറിയ ഓര്‍മചിത്രങ്ങളില്‍ ഒന്നാണ്. ബസിലിരിക്കുന്ന സമയത്ത് ഞങ്ങളുടെ ദൃഷ്ടി പതിഞ്ഞത് ഡ്രൈവിങ് സീറ്റിലിരിക്കുന്ന മനുഷ്യനിലായിരുന്നു. ഞങ്ങളെ നോക്കുമ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകുന്നുണ്ടായിരുന്നു. മറ്റാരുമല്ല അത് ഞങ്ങളുടെ സ്നേഹനിധിയായ പിതാവായിരുന്നു. ജീവിതത്തില്‍ ഒട്ടേറെ ഉയര്‍ച്ചകള്‍ താണ്ടിയ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി ചുമതലയേറ്റെടുത്തപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ലണ്ടന്‍ മേയറായി ചുമതലയേറ്റ നിമിഷം മറ്റൊരു ലോകത്തുനിന്ന് അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും’.

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.