സിറിയ: കരയുദ്ധത്തിന് സൗദി നീക്കം

അങ്കാറ: തുര്‍ക്കിയിലെ സൈനിക താവളത്തിലേക്ക് സൗദി അറേബ്യ സൈന്യത്തെ അയക്കുന്നു. സിറിയയില്‍ കരയുദ്ധത്തിന് സൗദി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് കരുത്തുപകരുന്നതാണ് സൗദിയുടെ നീക്കം. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തുര്‍ക്കിയുടെ ഇന്‍സിര്‍ലിക് സൈനിക കേന്ദ്രത്തിലേക്ക് സൗദി സൈന്യത്തെ അയച്ചതായ വാര്‍ത്ത തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്ലൂത് കവ്സൊഗ്ലു ശരിവെച്ചു.

ഐ.എസിനെതിരായ ആക്രമണത്തില്‍ സൗദിയുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചാണ് സൗദി സൈന്യത്തെ അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എസിനെതിരെ സൗദിയും തുര്‍ക്കിയും സ്വീകരിച്ച നിലപാടുകളുടെ അടിസ്ഥാനത്തില്‍ തുര്‍ക്കിയില്‍നിന്നും സംയുക്തമായ നീക്കം ആരംഭിക്കും. റഷ്യ ഐ.എസിനെതിരെ ഒന്നും ചെയ്യുന്നില്ല. അസദിനെ സംരക്ഷിക്കാനാണ് അവര്‍  ശ്രമിക്കുന്നത്. റഷ്യയെ ആരു തടയും എന്നതാണ് ചോദ്യം എന്നും അദ്ദേഹം പറഞ്ഞു.    
സിറിയയില്‍ ബശാര്‍ അല്‍അസദിന് റഷ്യ നല്‍കുന്ന പിന്തുണ അധികകാലം അധികാരത്തിലിരിക്കാന്‍ മതിയാവുകയില്ളെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ ശനിയാഴ്ച ഒരു ജര്‍മന്‍ പത്രത്തോട് പറഞ്ഞു. സൗദിയും യു.എ.ഇയും ഐ.എസ് കേന്ദ്രങ്ങളില്‍  നടപടികള്‍ക്കായി സൈന്യത്തെ അയക്കുമെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പറഞ്ഞു.

അതിനിടെ, സൗദിയുടെയും തുര്‍ക്കിയുടെയും നീക്കം പുതിയ ശീതയുദ്ധത്തിന് വഴിവെക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് പറഞ്ഞു. കരയുദ്ധം എല്ലാ കക്ഷികളെയും യുദ്ധത്തിലേക്ക് എടുത്തെറിയും. നിതാന്ത യുദ്ധമാണോ ആഗ്രഹിക്കുന്നതെന്ന് യു.എസും അറബ് സുഹൃദ്രാജ്യങ്ങളും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെദ്വ്യദെവിന്‍െറ പ്രസ്താവന യു.എസിനും സുഹൃദ് രാജ്യങ്ങള്‍ക്കുമുള്ള ശക്തമായ സന്ദേശമാണെന്ന് നിരീക്ഷകര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.