യു.എസ് കാപിറ്റോളിൽ നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ, അമേരിക്ക ശക്തവും സമൃദ്ധവുമായ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രാജ്യം മുമ്പത്തേക്കാളും വലുതും സമ്പന്നവും മികച്ചതുമായി മാറിയെന്നും ഇത് അമേരിക്കയുടെ സുവർണ്ണകാലം ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ വാചകം യഥാർത്ഥത്തിൽ തന്റെ പിന്തുണക്കാരെ ആവേശം കൊള്ളിക്കാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താനുമുള്ള ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്. എന്നാൽ ജീവിതച്ചെലവ് വർധിക്കുന്നതിൽ ഒരു വിഭാഗം ജനങ്ങൾ അതൃപ്തരാണെന്നിരിക്കെ ട്രംപിന്റെ ഈ അവകാശവാദം ഡെമോക്രാറ്റുകൾക്കിടയിൽ വലിയ വിമർശനത്തിന് വഴിതെളിച്ചിട്ടുണ്ട്.
46 വർഷത്തെ ഇടവേളക്ക് ശേഷം കാനഡയെ തോൽപ്പിച്ച് വിന്റർ ഒളിമ്പിക്സിൽ സ്വർണം നേടിയ യു.എസ് മെൻസ് ഹോക്കി ടീമിനെ ട്രംപ് അഭിനന്ദിച്ചു. ഗോൾകീപ്പർ കോണർ ഹെല്ലെബൂക്കിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ 'പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം' നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒമ്പത് മാസമായി ഒരു നിയമവിരുദ്ധ കുടിയേറ്റക്കാരൻ പോലും അമേരിക്കയിൽ പ്രവേശിച്ചിട്ടില്ലെന്നും മയക്കുമരുന്നായ ഫെന്റനിലിന്റെ ഒഴുക്ക് 56 ശതമാനം കുറഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു.
വെനിസ്വേലയിൽ നിന്ന് 80 ദശലക്ഷം ബാരൽ എണ്ണ ലഭിച്ചതായി ട്രംപ് പറഞ്ഞു. ഡ്രിൽ ബേബി ഡ്രിൽ എന്ന തന്റെ മുദ്രാവാക്യം ആവർത്തിച്ച അദ്ദേഹം യു.എസ് എണ്ണ ഉൽപ്പാദനം പ്രതിദിനം 60,000 ബാരലായി വർധിപ്പിച്ചുവെന്നും അറിയിച്ചു. പണപ്പെരുപ്പം 1.7 ശതമാനമായി കുറച്ചുവെന്നും ഇന്ധനവില ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം കൊണ്ട് രാജ്യം വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
2025 സെപ്റ്റംബറിൽ കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവർത്തകൻ ചാർളി കിർക്കിന്റെ വിധവ എറിക്ക കിർക്ക്, വാഷിങ്ടണിൽ ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച നാഷണൽ ഗാർഡ് അംഗം സാറ ബെക്‌സ്‌ട്രോമിന്റെ മാതാപിതാക്കൾ, കൊറിയൻ യുദ്ധത്തിൽ പങ്കെടുത്ത 100 വയസ്സുകാരനായ വെറ്ററൻ ഇ. റോയ് വില്യംസ്, ഫസ്റ്റ് ലേഡി മെലാനിയ ട്രംപിന്റെ അതിഥിയായി എത്തിയ 10 വയസ്സുകാരൻ എവറസ്റ്റ് നെവ്‌റൗമോണ്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ഉൾപ്പെടെ 50ലധികം ഡെമോക്രാറ്റിക് ജനപ്രതിനിധികൾ പ്രസംഗം ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.