ധാക്ക: ബംഗ്ലാദേശിൽ ശൈഖ് ഹസീന യുഗത്തിന് അന്ത്യം കുറിച്ച വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം യഥാർഥ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ഇന്ന്. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന നേതൃത്വം നൽകിയ ഭരണകക്ഷി അവാമി ലീഗിന് വിലക്കുണ്ട്. എന്നാൽ, അവർ വിലക്കിയ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി നയിക്കുന്ന സഖ്യവും ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യവും തമ്മിലാണ് പ്രധാന മത്സരം. പ്രക്ഷോഭം നയിച്ച വിദ്യാർഥി നേതാക്കൾ രൂപം നൽകിയ നാഷനൽ സിറ്റിസൺ പാർട്ടി (എൻ.സി.പി) ജമാഅത്തെ ഇസ്ലാമിക്കൊപ്പം സഖ്യം ചേർന്നാണ് മത്സരിക്കുന്നത്.
പാർട്ടി അനുഭാവികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തിയതിനെതിരെ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം ഒന്നര വർഷം പിന്നിട്ടെങ്കിലും ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ തുടരുകയാണ്. ജനം തെരഞ്ഞെടുത്ത ഭരണകൂടമാകും ഇനി രാജ്യം ഭരിക്കുകയെന്ന് ഇടക്കാല ചുമതലയുള്ള മുഹമ്മദ് യൂനുസ് പറഞ്ഞു. 350 സീറ്റുകളിലേക്ക് 2,000ത്തോളം സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഇതിൽ 1400ഓളം പേരും ആദ്യമായി മത്സരിക്കുന്നവരാണ്. അതേ സമയം, പകുതി മണ്ഡലങ്ങളും സംഘർഷ സാധ്യതയുള്ളതായി കണക്കാക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.