കാബൂൾ: സമാധാന ചർച്ചകൾ റദ്ദാക്കിയ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി വഴ ി യു.എസിന് കൂടുതൽ നഷ്ടമെന്ന് താലിബാൻ. താലിബാനുമായുള്ള ചർച്ച റദ്ദാക്കിയ യു.എസ് പ്രസിഡൻറ് ട്രംപിെൻറ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അവർ. തീരുമാനം അപലപനീയമാണ്. ചർച്ച റദ്ദാക്കിയ നടപടി ട്രംപിെൻറ വിശ്വാസ്യത തകർത്തു. അമേരിക്കയു ടെ സമാധാനവിരുദ്ധ നിലപാട് കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക അവരെത്തന്നെയാണ്.
18 വർഷമായി തുടരുന്ന ഞങ്ങളുടെ പോരാട്ടം വൈദേശിക അധിനിവേശ ശക്തികൾ അഫ്ഗാൻ വിടുംവരെ തുടരും. തങ്ങളുടെ സ്വന്തം തീരുമാനപ്രകാരം അഫ്ഗാൻ ജനതക്ക് ജീവിക്കാൻ കഴിയുംവരെ ഈ പോരാട്ടം തുടരുമെന്നും താലിബാൻ പ്രസ്താവനയിൽ അറിയിച്ചു. ട്രംപിെൻറ ട്വീറ്റ് നിരാശജനകമാണെന്ന് ദോഹയിലെ താലിബാൻ പൊളിറ്റിക്കൽ ഓഫിസ് വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ഉടമ്പടികൾ അവസാന ഘട്ടത്തിലെത്തിയതായിരുന്നു. ദോഹ ചർച്ചകളിൽ യു.എസ് സംഘം സംതൃപ്തരായിരുന്നു. ഖത്തർ ഉടമ്പടി പ്രഖ്യാപനം നടത്തുമെന്നും തീരുമാനിച്ചതാണ്. പക്ഷേ, ട്രംപിെൻറ പ്രഖ്യാപനം അദ്ദേഹത്തിെൻറ വിശ്വാസ്യത തകർത്തു -സുഹൈൽ ഷഹീൻ ട്വീറ്റിൽ പറഞ്ഞു.
താലിബാൻ ആക്രമണം നിർത്തി സർക്കാറുമായി നേരിട്ട് ചർച്ചക്കു തയാറായാൽ മാത്രമേ രാജ്യത്ത് ‘യഥാർഥ സമാധാനം’ പുനഃസ്ഥാപിക്കാനാവൂവെന്ന് അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനി പ്രതികരിച്ചു. അതേസമയം, താലിബാനുമായുള്ള ചർച്ചക്ക് നിയോഗിച്ച യു.എസ് പ്രത്യേക ദൂതൻ സൽമി ഖലീൽസാദിനെ വാഷിങ്ടണിലേക്ക് തിരിച്ചു വിളിച്ചു. ചർച്ചയുടെ മുന്നോട്ടുള്ള ഗതി സംബന്ധിച്ച ചർച്ചകൾക്കായാണ് സൽമിയെ വിളിച്ചുവരുത്തുന്നതെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല. അതേസമയം, ചർച്ച റദ്ദാക്കുകവഴി താലിബാനെ സമ്മർദത്തിലാക്കാൻ കഴിയുമെന്നാണ് ട്രംപ് കരുതുന്നതെന്ന് മാധ്യമനിരീക്ഷകർ അഭിപ്രായപ്പെട്ടു. കാബൂളിൽ യു.എസ് സൈനികൻ ഉൾെപ്പടെ 12 പേർ കൊല്ലപ്പെട്ട കാർ ബോംബ് സ്ഫോടനത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപ് സമാധാന ചർച്ചകൾ റദ്ദാക്കുന്നതായി ട്വീറ്റ് ചെയ്തത്.
ഞായറാഴ്ച മേരിലൻഡിലെ ക്യാമ്പ് ഡേവിഡിൽ പ്രസിഡൻറിെൻറ വസതിയിൽവെച്ച് താലിബാെൻറ ഉന്നതനേതാക്കളുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചയും ട്രംപ് ഉപേക്ഷിച്ചിട്ടുണ്ട്. അഫ്ഗാൻ പ്രസിഡൻറ് അഷ്റഫ് ഗനിയുമായും ട്രംപ് കൂടിക്കാഴ്ചക്ക് തീരുമാനിച്ചിരുന്നു.താലിബാനുമായുള്ള സമാധാന ചർച്ച അവസാനഘട്ടത്തിലേക്കു കടന്ന അവസരത്തിലായിരുന്നു ട്രംപിെൻറ പിന്മാറ്റം. 20 ആഴ്ചക്കകം 5400 സൈനികരെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കുമെന്നായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14,000ത്തോളം സൈനികരാണുള്ളത്.
അഫ്ഗാൻ: നാറ്റോ ദൗത്യത്തിൽ മാറ്റമില്ല
ബ്രസൽസ്: തങ്ങളുടെ അഫ്ഗാൻ ദൗത്യത്തിൽ മാറ്റമില്ലെന്ന് നാറ്റോ സൈനിക സഖ്യം. ഒരാഴ്ച നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ താലിബാൻ-യു.എസ് സമാധാന ചർച്ചകൾ ചലനമറ്റ സാഹചര്യത്തിലാണ് നാറ്റോ നിലപാട് വ്യക്തമാക്കിയത്. നാറ്റോയുടെ 16,000 സൈനികരാണ് നിലവിൽ അഫ്ഗാനിലുള്ളത്. പ്രാദേശിക സൈനികവിഭാഗങ്ങൾക്ക് നാറ്റോ പരിശീലനം നൽകുന്നുണ്ട്. തങ്ങളുടെ സാന്നിധ്യം ആവശ്യമുള്ള കാലത്തോളം ഇവിടെയുണ്ടാകുമെന്ന് നാറ്റോ സഖ്യം അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.