വാഷിങ്ടൺ: അമേരിക്കയിൽ വിദഗ്ധ വിദേശ തൊഴിലാളികൾക്കായുള്ള എച്ച്-1ബി വിസകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ അപ്പീൽ കോടതി തടഞ്ഞു. ഫീസ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അപ്പീലാണ് കോടതി തള്ളിയത്.
കോൺഗ്രസിന്റെ അനുമതിയില്ലാത്ത നിയമവിരുദ്ധമായ നികുതിയാണിതെന്ന് ചൂണ്ടിക്കാട്ടി 20 ഡെമോക്രാറ്റിക് സംസ്ഥാന അറ്റോർണി ജനറൽമാർ നൽകിയ ഹരജിയിൽ, ജൂൺ 8-ന് കീഴ്ക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള ഒന്നാം യു.എസ്. സർക്യൂട്ട് അപ്പീൽ കോടതി ശരിവെച്ചത്. ഫീസ് ചുമത്തിയത് വഴി ഭരണകൂടം തന്റെ അധികാരം ദുർവിനിയോഗം ചെയ്തിട്ടില്ലെന്ന് അപ്പീലിൽ തെളിയിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ ടെക്നോളജി കമ്പനികൾ കൂടുതലായി ആശ്രയിക്കുന്ന എച്ച്-1ബി വിസകളുടെ നിരക്ക് വർധിപ്പിച്ചുകൊണ്ട് സെപ്റ്റംബറിലാണ് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിറക്കിയത്. പ്രതിവർഷം 65,000 എച്ച്-1ബി വിസകളും, ഉപരിപഠനം കഴിഞ്ഞ തൊഴിലാളികൾക്കായി 20,000 വിസകളുമാണ് അനുവദിക്കുന്നത്. ഇവ മൂന്ന് മുതൽ ആറ് വർഷം വരെയാണ് അംഗീകൃതമായിട്ടുള്ളത്.
ട്രംപിന്റെ ഈ നീക്കത്തിന് മുമ്പ്, വിദേശ തൊഴിലാളികൾക്കായി അപേക്ഷിക്കുന്ന തൊഴിലുടമകൾ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം 2,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസായി നൽകിയിരുന്നത്. എന്നാൽ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ ചൂഷണം ചെയ്യുന്നത് തടയാനാണ് താൻ ഫീസ് വർധിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം. നേരത്തേ അമേരിക്കയിലെ ജോലികൾ അമേരിക്കയിലെ ജനങ്ങൾക്ക് തന്നെ ലഭിക്കണമെന്നും വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ അത് തട്ടിയെടുക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്ത് വന്നിരുന്നു.
അതേസമയം പുതിയ എച്ച്-1ബി സ്വീകർത്താക്കളിൽ വലിയൊരു പങ്കും വഹിക്കുന്ന, നിലവിൽ സ്റ്റുഡന്റ് വിസകളിൽ യു.എസിൽ ഉള്ള വിദേശ പൗരന്മാർക്ക് ഈ ഫീസ് ബാധകമല്ല. ഫീസ് നടപ്പിലാക്കിയതിനുശേഷം വളരെ കുറച്ച് തൊഴിലുടമകൾ മാത്രമാണ് ഈ തുക അടച്ചിട്ടുള്ളത്. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാൻ വൈറ്റ് ഹൗസ് ഇതുവരെ തയാറായിട്ടില്ല.
ഇന്ത്യൻ ഐ.ടി, എൻജിനീയറിങ്, ആരോഗ്യരംഗത്തെ വിദഗ്ധർക്ക് അമേരിക്കയിൽ ജോലി ലഭിക്കാനുള്ള പ്രധാന മാർഗ്ഗമാണ് എച്ച്-1ബി വിസ. എല്ലാ വർഷവും വിതരണം ചെയ്യുന്ന വിസകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ് സ്വന്തമാക്കുന്നത്. അതിനാൽ ഫീസിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും പ്രവാസികളെയും കാര്യമായി ബാധിക്കും. ഏകദേശം 7,30,000 എച്ച്-1ബി വിസ ഉടമകളും അവരുടെ കുടുംബാംഗങ്ങളടക്കം 5,50,000 പേരും ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.