ഡമസ്കസ്: സിറിയയിൽ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സൈന്യം രാസായുധ പ്രയോഗം നടത്തിയതായി റിപ്പോർട്ട്. ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിലാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായതെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻറൈറ്റ്സ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ 60 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. അതേസമയം, ഏതുതരം വിഷവാതകമാണ്
പ്രയോഗിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിനു പിന്നിൽ റഷ്യൻ വ്യോമസേനയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഖാൻ ശൈഖൂനിലെ ചിലർ ശ്വാസതടസ്സവും മറ്റും കാരണം ആശുപത്രിയെ സമീപിച്ചപ്പോഴാണ് മേഖലയിലെ സന്നദ്ധ പ്രവർത്തകർക്ക് വിഷവാതകം പ്രയോഗിച്ചതിെൻറ സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാസവാതകം പ്രയോഗിച്ചതായി മനസ്സിലായത്. 60 പേർ മരിെച്ചന്നാണ് ഒൗദ്യോഗിക വിവരമെങ്കിലും മരണസംഖ്യ അതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഏതാനും മാധ്യമങ്ങൾ 100 പേർ മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആറു വർഷം പിന്നിട്ട സിറിയൻ സംഘർഷത്തിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് രാസായുധം പ്രയോഗിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
2014-15 കാലത്ത് ബശ്ശാർ സൈന്യം മൂന്നു തവണ വിമതരെ ലക്ഷ്യമിട്ട് ക്ലോറിൻ വാതകം പ്രയോഗിച്ചതായി യു.എൻ ആരോപിച്ചിരുന്നു. ഇക്കാര്യം ബശ്ശാർ നിഷേധിച്ചിട്ടുണ്ടെങ്കിലും വിഷവാതകം പ്രയോഗിച്ചതിെൻറ തെളിവുകൾ പിന്നീട് പുറത്തുവന്നു.
വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബ് ലക്ഷ്യമാക്കി അടുത്തിടെ ബശ്ശാർ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. റഷ്യൻ സൈന്യത്തിെൻറ വ്യോമാക്രമണവും ഇവിടെ ശക്തമാണ്. ആശുപത്രികൾ കേന്ദ്രീകരിച്ച് കഴിഞ്ഞദിവസങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിനിടെ 32 ആശുപത്രികളാണ് മേഖലയിൽ വ്യോമാക്രമണത്തിൽ തകർന്നതെന്ന് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.