എപ്സ്റ്റീൻ ഫയലുകളിൽ ദലൈലാമയുടെ പേര്; പരാമർശിച്ചത് 150 ലേറെ തവണ

ന്യൂയോർക്ക്: ജയിലിൽ ജീവനൊടുക്കിയ കുപ്രസിദ്ധ യു.എസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിൽ ദലൈ ലാമയുടെ പേര്. 150 ലേറെ തവണയാണ് ടിബറ്റൻ ബുദ്ധ മതക്കാരുടെ ആത്മീയ നേതാവും നൊബേൽ പുരസ്കാര ജേതാവുമായ ദലൈ ലാമയുടെ പേര് രേഖകളിൽ പരാമർശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ മാധ്യമങ്ങളാണ്. പിന്നീട്, ഫ്രഞ്ച് വാർത്ത ഏജൻസിയായ എ.എഫ്.പി നടത്തിയ വിശദ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ദലൈ ലാമ കൂടിക്കാഴ്ച നടത്തിയതായി രേഖകളില്ല.

എപ്സ്റ്റീൻ ഫയലുകളിൽ ഒരാളുടെ പേര് പരാമർശിക്കുന്നത് ആ വ്യക്തി എന്തെങ്കിലും തെറ്റ് ചെയ്തതായി അർത്ഥമാക്കുന്നില്ല. അതേസമയം, ദലൈ ലാമ ഒരിക്കലും ജെഫ്രി എപ്സ്റ്റീനുമായി കണ്ടിട്ടില്ലെന്നും ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്താനോ ആശയവിനിമയം നടത്താനോ അദ്ദേഹം അനുമതി നൽകിയിട്ടില്ലെന്നും ദലൈ ലാമയുടെ ഓഫിസ് ‘എക്സ്’ൽ അറിയിച്ചു.

‘ദലൈ ലാമ’ യുടെ പേര് എപ്സ്റ്റീൻ ഫയലുകളിൽ ചുരുങ്ങിയത് 169 തവണയെങ്കിലും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ചയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തത്. ദലൈ ലാമയുള്ള ഒരു പരിപാടിയിൽ പങ്കെടുക്കാൻ എപ്സ്റ്റീൻ ആലോചിക്കുന്നുണ്ടെന്ന് ഒരു അജ്ഞാത വ്യക്തി ഇ-മെയിൽ സന്ദേശം അയച്ച കാര്യവും രേഖകളിൽ പരാമർശിച്ചതായി റിപ്പോർട്ട് പറഞ്ഞിരുന്നു.

20,000 പേജുകള്‍ വരുന്നതാണ് എപ്സ്റ്റീന്‍ ഫയല്‍ എന്നറിയപ്പെടുന്ന രേഖകള്‍. ചില ഫയലുകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചും പരാമര്‍ശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലപീഡന വാര്‍ത്തകളിലൂടെയാണ് എപ്സ്റ്റീന്‍ കുപ്രസിദ്ധി നേടുന്നത്. 2001 മുതല്‍ 2006 വരെയുള്ള അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികള്‍ എപ്സ്റ്റീന്റെ വൈകൃതങ്ങള്‍ക്ക് ഇരയായെന്നായിരുന്നു റിപ്പോര്‍ട്ട്. എണ്‍പതോളം പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരകളായെന്നും സമൂഹത്തിലെ ഉന്നതരുടെ പിന്തുണയോടെ പല സ്ത്രീകളെയും കുട്ടികളെയും എപ്സ്റ്റീനും കൂട്ടാളികളും ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് കേസ്.

Tags:    
News Summary - Epstein’s files mention Dalai Lama’s name more than 150 times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.