ഇസ്ലാമാബാദ്: നിയമഭേദഗതിയിൽ മതനിന്ദ ആരോപിച്ച് പാകിസ്താനിൽ മതസംഘടനകളുടെ പ്രക്ഷോഭം തുടരുന്നതിനിടെ നിയമവകുപ്പ് മന്ത്രി സാഹിദ് ഹാമിദ് രാജിവെച്ചു. നിയമ ഭേദഗതിയെ തുടർന്ന് മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് റോഡുകൾ ഉപരോധിച്ച് പ്രക്ഷോഭം നടത്തിയവരെ പിരിച്ചുവിടാനുള്ള പൊലീസിെൻറ ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ 10 പേർ മരിക്കുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് സാഹിദ് ഹാമിദ് രാജിവെച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫുമായുള്ള കൂടിക്കാഴ്ചയിലാണ് ഹാമിദ് രാജി സന്നദ്ധത അറിയിച്ചത്. മതസംഘടനകളുടെ നേതൃത്വത്തിൽ മൂന്നാഴ്ച നീണ്ട പ്രക്ഷോഭം മന്ത്രിയുടെ രാജിയെ തുടർന്ന് അവസാനിപ്പിച്ചു.
തെഹ്രീക് ഇ ലാബയിക് പാകിസ്താൻ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വം സംബന്ധിച്ച് സെപ്റ്റംബറിൽ പാസാക്കിയ നിയമഭേദഗതിയാണ് വിവാദത്തിനാധാരം. രാജ്യത്തെ അഹ്മദിയ്യ വിഭാഗത്തിന് അനുകൂലമായാണ് ഭേദഗതിയെന്നാണ് തീവ്രപക്ഷക്കാരുടെ ആരോപണം.
തുടർന്നാണ് വിവിധ മതസംഘടനകളുടെ നേതൃത്വത്തിൽ റോഡുകൾ ഉപരോധിച്ച് നവംബർ എട്ടുമുതൽ പ്രക്ഷോഭം തുടങ്ങിയത്. ഇസ്ലാമാബാദില് തുടങ്ങിയ പ്രക്ഷോഭം ലാഹോര്‍, കറാച്ചി നഗരങ്ങളിലേക്കും വ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.