ബെയ്ജിങ്: ജനനനിരക്ക് വർധിപ്പിക്കുന്നതിന് രണ്ടുകുട്ടികളാവാമെന്ന് നയംമാറ്റിയിട്ടും ചൈനയിൽ രക്ഷയില്ല. ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച് രണ്ടു കുട്ടികളാവാമെന്ന് അനുമതി നൽകിയിട്ടും 2018ൽ ജനിക്കുമെന്ന് കണക്കുകൂട്ടിയ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ 20 ലക്ഷം കുറവാണെന്ന് റിപ്പോർട്ട്. വരുംവർഷങ്ങളിൽ നിരക്ക് ഇതിനെക്കാൾ കുറയുമെന്നാണ് കരുതുന്നത്.
2016ലാണ് ദശകങ്ങൾ നീണ്ട ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചത്. യുവാക്കളുടെ എണ്ണം കുറഞ്ഞ് വൃദ്ധരുടെ രാജ്യമായി മാറുമോയെന്ന ഭീതിയിലാണ് ചൈന നയം മാറ്റിയത്. 2016ലെ കണക്കനുസരിച്ച് രാജ്യത്ത് 60വയസ്സിനു മുകളിൽ പ്രായമുള്ളവർ 23 കോടിയിലേറെ വരും. ആകെ ജനസംഖ്യയുടെ 16.7 ശതമാനം വരുമിത്. 2017ൽ 1.7 കോടി കുഞ്ഞുങ്ങളാണ് ജനിച്ചത്.
നിയമം പ്രാബല്യത്തിലായ ശേഷം 2018ൽ മുൻവർഷത്തെ അപേക്ഷിച്ച് 7.90 ലക്ഷം കുഞ്ഞുങ്ങൾ കൂടുതൽ ജനിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാൽ എല്ലാം പാടെ തെറ്റിയിരിക്കുകയായതിനാൽ, ജനനനിയന്ത്രണം പൂർണമായി എടുത്തുകളയാനും അധികൃതർ ആലോചിക്കുന്നുണ്ട്. താങ്ങാനാവാത്ത ജീവിതച്ചെലവുമൂലം പല ദമ്പതിമാരും രണ്ടാമതൊരു കുട്ടിയെ കുറിച്ച് ആലോചിക്കുന്നുപോലുമില്ലത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.