തെക്കൻ ലബനാനിലെ ഇസ്രായേൽ ബോംബിങ്ങിൽ പുകയുയരുന്നു
തെഹ്റാൻ: ഇനിയും വെടിനിർത്തൽ അനന്തമായി നീട്ടാതെ 30 ദിവസത്തിനകം ശാശ്വതമായി യുദ്ധം അവസാനിപ്പിക്കണമെന്ന് ഇറാൻ. പുതുതായി യു.എസിന് സമർപ്പിച്ച 14 ഇന നിർദേശത്തിലാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം 30 ദിവസത്തിനകം തീർക്കണമെന്ന് ആവശ്യപ്പെടുന്നത്. നേരത്തേ യു.എസ് സമർപ്പിച്ച ഒമ്പതിന നിർദേശം പൂർണമായി തള്ളിയാണ് പകരം തങ്ങളുടെത് അവതരിപ്പിച്ചത്.
ഇറാനുമേൽ ഉപരോധങ്ങൾ അവസാനിപ്പിക്കുക, നാവിക ഉപരോധം നിർത്തുക, മേഖലയിലെ സൈന്യങ്ങളെ പിൻവലിക്കുക, ലബനാനിൽ ഇസ്രായേൽ തുടരുന്നതടക്കം യുദ്ധം നിർത്തുക എന്നിവയെല്ലാം നിർദേശങ്ങളിലുണ്ട്. പാക് പ്രതിനിധി വഴിയാണ് യു.എസിന് മറുപടി ഇറാൻ അയച്ചത്. ഇതിന്റെ തുടർച്ചയായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി ഞായറാഴ്ച ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽബുസൈദിയുമായി ചർച്ച നടത്തി.
‘‘അസാധ്യമായ സൈനിക നടപടിക്കും ഇറാനുമായി മോശം കരാറിനുമിടയിൽ ഒന്ന് തെരഞ്ഞെടുക്കാൻ ട്രംപ് നിർബന്ധിതനാണെ’’ന്ന് ഇറാൻ റിപ്പബ്ലിക്കൻ ഗാർഡ്സ് കോപ്സ് പ്രതികരിച്ചു. ഹുർമുസ് വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് ഇറാൻ നിലപാട്. ഹുർമുസ് കടലിടുക്ക് ഇറാൻ റിപ്പബ്ലിക്കിന് അവകാശപ്പെട്ടതാണെന്ന് ഇറാൻ പാർലമെന്റ് അംഗം അലി നിക്സാദ് പറഞ്ഞു. ഹുർമുസിൽ തടയാൻ വരുന്ന യു.എസ് സേന കടൽക്കൊള്ളക്കാരാണെന്നും ഇനിയും തുടർന്നാൽ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും സേനക്കും ശ്മശാനമാകുമെന്നും ഇറാൻ എക്സ്പീഡിയൻസി കൗൺസിൽ സെക്രട്ടറി മുഹ്സിൻ റിസാഇ ഭീഷണി മുഴക്കി.
യു.എസുമായോ ഇസ്രായേലുമായോ ബന്ധപ്പെട്ടതല്ലാത്ത കപ്പലുകൾക്ക് ടോൾ നൽകി ഹുർമുസ് കടക്കാമെന്നാണ് ഇറാൻ നിലപാട്. അതിനിടെ, ഇറാൻ റിയാൽ വിനിമയമൂല്യം കൂപ്പുകുത്തൽ തുടരുകയാണ്. 18,40,000 റിയാലാണ് ഒരു ഡോളറിന്റെ വിനിമയ മൂല്യം. അതേസമയം, ലബനാനിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. രണ്ട് ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രായേൽ തടഞ്ഞ ഗസ്സ േഫ്ലാട്ടില അംഗങ്ങളെ കോടതിയിൽ ഹാജരാക്കി. രണ്ടുപേരുടെ കസ്റ്റഡി രണ്ടു ദിവസംകൂടി ഇസ്രായേൽ കോടതി നീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.