വാഷിങ്ടൺ: സൈന്യത്തെ പിൻവലിക്കാനുള്ള യു.എസ് നീക്കത്തിലും കുലുങ്ങാതെ ജർമനി. യു.എസ് സൈനിക പിൻമാറ്റം മുൻകൂട്ടി കാണാൻ കഴിയുന്നതാണെന്ന് ജർമനിയുടെ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. "യൂറോപ്പിൽ, പ്രത്യേകിച്ച് ജർമനിയിൽ, അമേരിക്കൻ സൈനികരുടെ സാന്നിധ്യം ഞങ്ങളുടെ താൽപ്പര്യത്തിനും യു.എസിന്റെ താൽപ്പര്യത്തിനും വേണ്ടിയാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ ഇരു രാജ്യങ്ങളിലെയും നേതാക്കൾ പരസ്യമാക്കിയതിനു പിന്നാലെയാണ് യു.എസിന്റെ പുതിയ നീക്കം.
ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നിലപാടുകളെ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നുമടക്കം അദ്ദേഹം വിമർശിച്ചിരുന്നു. ഇതിനെതിരേ ട്രംപും രംഗത്തെത്തിയിരുന്നു.അതേസമയം, വിഷയത്തിൽ യു.എസിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് നാറ്റോ വക്താവ് അലിസൺ ഹാർട്ട് പറഞ്ഞു. 5,000ൽ കൂടുതൽ സൈനികരെ പിൻവലിക്കാൻ പോവുന്നു എന്നായിരുന്നു ഇത് സംബന്ധിച്ച് ശനിയാഴ്ച ട്രംപ് പ്രതികരിച്ചത്.
നിലവിൽ 36,000ത്തിലധികം യു.എസ് സൈനികരാണ് ജർമനിയിലുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ യു.എസ് സൈനിക വിന്യാസമാണിത്. ഇറ്റലിയിൽ ഏകദേശം 12,000ഉം യു.കെയിൽ 10,000ഉം സൈനികരുമുണ്ട്.5,000 പേരെ തിരികെ വിളിക്കുമെന്ന് കഴിഞ്ഞ ദിവസം പെന്റഗൺ വക്താവ് ഷോൺ പാർനെൽ പറഞ്ഞിരുന്നു. അടുത്ത ആറ് മുതൽ 12 മാസം വരെയുള്ള കാലയളവിൽ സൈനികരെ പിൻവലിക്കൽ നടപടി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ യുദ്ധത്തിൽ തങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത യൂറോപ്യൻ യൂണിയനെതിരേ ഡോണാൾഡ് ട്രംപ് നിരന്തരം രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഇറാൻ യുദ്ധത്തിന് വേണ്ടത്ര പിന്തുണ നൽകാൻ തയ്യാറാകാത്ത യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന മുന്നറിയിപ്പും നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ അമേരിക്കൻ സെനറ്റിലെ ആയുധസേനാ സമിതിയിലെ പ്രധാന ഡെമോക്രാറ്റ് അംഗമായ സെനറ്റർ ജാക്ക് റീഡ് ഈ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത് "മണ്ടത്തരമായ തീരുമാനമാണ്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.