വാഷിങ്ടൺ: ഇറാൻ യുദ്ധത്തെ തുടർന്ന് വിമാന ഇന്ധനവില ഇരട്ടിയിൽ അധികമായതോടെ അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ് പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചു. കനത്ത നഷ്ടത്തെ തുടർന്ന് ശനിയാഴ്ചയാണ് 34 വർഷത്തെ സേവനം പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചത്.
ദിനംപ്രതി 100ലധികം പ്രതിദിന സർവിസുകൾ നടത്തിയിരുന്ന, 170000ത്തിലധികംപേർ ജോലി ചെയ്തിരുന്ന, ചെലവ് കുറഞ്ഞ വിമാനക്കമ്പനിയാണ് സ്പിരിറ്റ് എയർലൈൻസ്. നേരത്തേയും സ്പിരിറ്റ് എയർലൈൻസ് നഷ്ടങ്ങൾ നേരിടേണ്ടിവന്നിരുന്നു. എന്നാൽ വിമാന ഇന്ധനവില കുത്തനെ കുതിർച്ചുയർന്നതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു.
വിമാന സർവിസുകൾ റദ്ദാക്കിയതായും ഉപഭോക്തൃസേവനം ഇനി ലഭ്യമല്ലെന്നും കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു. ജീവനക്കാർ പലരും ശനിയാഴ്ച രാത്രിയോടെയാണ് കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചതായി അറിഞ്ഞതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് ജീവനക്കാർക്കാണ് കമ്പനി അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടത്.
പ്രതിസന്ധി പരിഹരിക്കാൻ നേരത്തേ യു.എസ് സർക്കാർ സാമ്പത്തിക സഹായ പദ്ധതി മുന്നോട്ടുവച്ചെങ്കിലും കമ്പനി അടച്ചുപൂട്ടലിലേക്ക് നീങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനിടെ യു.എസിൽ ഇത്രയും വലിയൊരു വിമാനക്കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് ആദ്യമായാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സ്പിരിറ്റ് എയർലൈൻസ് നിർത്തലാക്കിയതോടെ ഫ്രോണ്ടിയർ, ജെറ്റ് ബ്ലൂ, സൗത്ത് വെസ്റ്റ്, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയവർ സ്പിരിറ്റ് യാത്രക്കാർക്കായി പ്രത്യേക ഇളവുകളും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.