ബെയ്ജിങ്: പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെ ജീവൻ നിലനിൽക്കുന്നുണ്ടോ എന്ന സംശയത്തിനു ം ആശയക്കുഴപ്പത്തിനും വഴിമരുന്നിട്ട് ചൈനയുടെ ഭീമൻ ടെലിസ്കോപ്പിൽ അജ്ഞാത റേഡിയ ോ തരംഗങ്ങൾ. ബഹിരാകാശപഠനത്തിനായി തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗൂയ്ഷു പ്രവിശ്യയി ലെ ജിങ്കെ ഗ്രാമത്തിൽ സ്ഥാപിച്ച കൂറ്റൻ ടെലിസ്കോപ്പിലാണ് കഴിഞ്ഞ ആഗസ്റ്റിൽ നൂറേ ാളം അജ്ഞാത റേഡിയോ തരംഗങ്ങൾ പതിച്ചത്.
ഫാസ്റ്റ് എന്ന ചുരുക്കപ്പേരിലുള്ള ‘ഫൈവ് ഹണ്ട്രഡ് മീറ്റർ അപെച്വർ സ്ഫെരികൽ റേഡിയോ ടെലിസ്കോപ്പാ’ണ് ഭൂമിയിൽനിന്ന് 300 കോടി പ്രകാശവർഷം അകലെനിന്നുള്ള ‘സംശയാസ്പദ’മായ റേഡിയോ തരംഗങ്ങൾ പിടിച്ചെടുത്തത്. ഉയർന്നതോതിലുള്ള ഉൗർജസ്രോതസ്സിൽനിന്നാണ് തരംഗങ്ങൾ പുറപ്പെട്ടിട്ടുള്ളതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു.
2007 ആസ്ട്രേലിയയിലെ ന്യൂ സൗത്ത്വെയ്ൽസിലെ ടെലിസ്കോപ്പിൽ ഇത്തരത്തിലുള്ള റേഡിയോ തരംഗങ്ങൾ പതിച്ചിരുന്നുവെങ്കിലും അതിനുശേഷം ഇപ്പോഴാണ് ഇവ വീണ്ടും ഭൂമിയിൽ എത്തുന്നത്. ഇപ്പോൾ ലഭിച്ച തരംഗങ്ങൾ ഒരു നിർമിത ഉപകരണത്തിൽനിന്നാവാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയുന്നില്ല. അന്യഗ്രഹ ജീവികളുടെ സൃഷ്ടിയാവാനുള്ള സാധ്യതയായാണ് ചില ശാസ്ത്രജ്ഞർ ഇതിനെ കാണുന്നത്. ഈ നിഗമനം ശരിയാണെങ്കിൽ പ്രപഞ്ചത്തിൽ മനുഷ്യസമാന ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പഠനചരിത്രത്തിൽ ഒരു നാഴികക്കല്ലായി ഈ തരംഗങ്ങൾ മാറാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സൂപ്പർനോവ സ്ഫോടനങ്ങളെയും ക്ഷീരപഥത്തിലെ ന്യൂട്രൽ ഹൈഡ്രജനെയുംകുറിച്ച് പഠനം നടത്തുന്നതിനാണ് ചൈന 180 ദശലക്ഷം ഡോളറിന് തുല്യമായ പണം ചെലവിട്ട് കൂറ്റൻ ടെലിസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി 9000 പേരടങ്ങുന്ന കുടുംബങ്ങളെ ഗ്രാമത്തിൽനിന്ന് ഒഴിപ്പിച്ചിരുന്നു. 2016 സെപ്റ്റംബറിൽ നിർമാണം പൂർത്തിയായ ടെലിസ്കോപ് കഴിഞ്ഞ മാസമാണ് പ്രവർത്തനക്ഷമമായത്. ഇതുവരെ 1300 പ്രകാശവർഷം അകലെനിന്നുള്ള കാന്തികതരംഗങ്ങൾ പിടിച്ചെടുക്കാൻ ഈ സംവിധാനത്തിനായിട്ടുണ്ട്. അടുത്തിടെ കണ്ടെത്തിയ അജ്ഞാത റേഡിയോ തരംഗങ്ങളുടെ സ്രോതസ്സിന് ‘എഫ്.ആർ.ബി 121102’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇവിടെനിന്നുള്ള തരംഗങ്ങൾ കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.