ബീജിങ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആഗോളതലത്തിൽ വൻ ചർച്ചയായ മെറ്റ-മാനസ് (Meta-Manus) ഇടപാട് റദ്ദാക്കാൻ മാർക്ക് സക്കർബർഗിന് ചൈനയുടെ അന്ത്യശാസനം. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എ.ഐ സ്റ്റാർട്ടപ്പായ മാനസിനെ 250 കോടി ഡോളറിന് ( 20,000 കോടി രൂപ) ഏറ്റെടുത്ത നടപടി രണ്ടാഴ്ചക്കുള്ളിൽ പിൻവലിക്കാനാണ് ചൈനീസ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ചൈനയുടെ ഈ അസാധാരണ ഇടപെടൽ. ഇടപാട് പൂർണ്ണമായും റദ്ദാക്കി സ്റ്റാർട്ടപ്പിന്റെ ആസ്തികൾ പഴയപടിയാക്കാൻ ചൈനീസ് നാഷണൽ ഡെവലപ്‌മെന്റ് ആൻഡ് റിഫോം കമീഷൻ നിർദേശം നൽകി.
മാനസ് സിംഗപ്പൂർ കേന്ദ്രമായാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇതിന്റെ പ്രധാന സാങ്കേതികവിദ്യ ബീജിങ് ബട്ടർഫ്ലൈ ഇഫക്റ്റ് ടെക്നോളജി എന്ന ചൈനീസ് കമ്പനിയുടേതാണ്. സുപ്രധാനമായ എ.ഐ അൽഗോരിതങ്ങൾ വിദേശ രാജ്യങ്ങൾക്ക് കൈമാറുന്നത് ചൈനീസ് നിയമപ്രകാരം കുറ്റകരമാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന ഏറ്റെടുക്കലിന് ശേഷം മാനസിന്റെ സാങ്കേതികവിദ്യ മെറ്റ തങ്ങളുടെ സെർവറുകളുമായി സംയോജിപ്പിച്ചു കഴിഞ്ഞിരുന്നു. എന്നാൽ ഇവയെല്ലാം നീക്കം ചെയ്യണമെന്നും ഡാറ്റ തിരികെ നൽകണമെന്നുമാണ് പുതിയ ഉത്തരവ്.
ഇതോടൊപ്പം സ്റ്റാർട്ടപ്പ് സ്ഥാപകരായ ഷിയാവോ ഹോങ്, ജി യിച്ചാവോ എന്നിവരോട് ചൈന വിട്ടുപോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇവരെ നിലവിൽ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. ഇടപാട് പൂർത്തിയായതിനാൽ നിക്ഷേപകർക്ക് ഇതിനോടകം പണം കൈമാറിക്കഴിഞ്ഞിട്ടുണ്ട്. കാലിഫോർണിയയിലെ ബെഞ്ച്മാർക്ക് ഉൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരിൽ നിന്ന് പണം തിരിച്ചുപിടിക്കുന്നത് മെറ്റക്ക് വലിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കും.
ചൈനീസ് സാങ്കേതികവിദ്യയും നവീകരണങ്ങളും ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വിദേശ ശക്തികൾക്കോ എതിരാളികൾക്കോ വിൽക്കാൻ സാധിക്കില്ലെന്ന കർശനമായ മുന്നറിയിപ്പാണ് ബീജിങ് ഇതിലൂടെ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.