ജറൂസലം: തീവ്ര വലതുപക്ഷ വിഭാഗക്കാരെ ഉള്‍പ്പെടുത്തി ഇസ്രായേല്‍ ഭരണസഖ്യം വിപുലമാക്കാനുള്ള പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ നീക്കത്തില്‍ പ്രതിഷേധിച്ച് മറ്റൊരു മന്ത്രികൂടി രാജിവെച്ചു. പരിസ്ഥിതിമന്ത്രിയും കുലനു പാര്‍ട്ടിയുടെ നേതാവുമായ അവി ഗബായിയാണ് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്. കഴിഞ്ഞദിവസം, തീവ്ര വലതുപക്ഷകക്ഷിയായ ഇസ്രായേല്‍ ബെയ്തനു പാര്‍ട്ടിയെ സഖ്യത്തില്‍ ചേര്‍ക്കുകയും കടുത്ത ഫലസ്തീന്‍ വിരുദ്ധനെന്ന് അറിയപ്പെടുന്ന അവിഗ്ദര്‍ ലിബര്‍മാനെ രാജ്യത്തിന്‍െറ പ്രതിരോധമന്ത്രിയാക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗബായി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ളെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നെതന്യാഹു നിലപാട് തിരുത്തിയില്ളെങ്കില്‍ രാജ്യം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണ ഇസ്രായേലിന് നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ വിപുലീകരിക്കാന്‍ നെതന്യാഹു ശ്രമമാരംഭിച്ചശേഷം കാബിനറ്റില്‍നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഗബായി. അദ്ദേഹത്തിന്‍െറ പാര്‍ട്ടി അധ്യക്ഷനായ മോശെ യാലോനാണ് ഇതിനുമുമ്പ് രാജിവെച്ചത്. തീവ്ര വലതുപക്ഷക്കാരെ സര്‍ക്കാറിന്‍െറ ഭാഗമാക്കുന്നത് ഫലസ്തീന്‍വിഷയത്തില്‍ നയവ്യതിയാനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യാലോന്‍െറ രാജി. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പ്രതിരോധവകുപ്പാണ് ഇപ്പോള്‍ ലിബര്‍മാന് നല്‍കിയിരിക്കുന്നത്. സഖ്യസര്‍ക്കാറിലെ ഏകമിതവാദി പാര്‍ട്ടിയാണ് കുലനു.
നേരത്തേ, നെതന്യാഹുവിന്‍െറ നീക്കത്തില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്കപ്രകടിപ്പിച്ചിരുന്നു. ഫലസ്തീന്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോര്‍മുല അംഗീകരിക്കാത്ത വിഭാഗക്കാരെ സര്‍ക്കാറിന്‍െറ ഭാഗമാക്കിയ നടപടി പല ചോദ്യങ്ങളും ഉയര്‍ത്തുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് മാര്‍ക് ടോണര്‍ പ്രസ്താവിച്ചിരുന്നു. ഈജിപ്തിന്‍െറ മധ്യസ്ഥതയില്‍ ഇസ്രായേല്‍-ഫലസ്തീന്‍ ചര്‍ച്ചക്ക് വീണ്ടും കളമൊരുങ്ങാനിരിക്കെയാണ് അതിനെ അട്ടിമറിക്കുംവിധം നെതന്യാ ഹു സര്‍ക്കാര്‍ വിപുലീകരണത്തിനൊരുങ്ങിയത്. 120 അംഗ പാര്‍ലമെന്‍റില്‍ നെതന്യാഹുവിന്‍െറ ലിക്കുഡ് പാര്‍ട്ടിക്ക് 30 പേരാണുള്ളത്. ചെറു പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അവര്‍ ഭരണം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.