വാഷിങ്ടണ്‍: ഐ.എസ് തീവ്രവാദത്തിനെതിരായ നീക്കത്തില്‍ പരസ്പരം സഹകരിച്ച് നീങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ധാരണയിലത്തെി. പ്രസിഡന്‍റ് പദവിയേറ്റെടുത്തശേഷം ആദ്യമായി പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ധാരണയായത്. തീവ്രവാദത്തിനെതിരായ പോരാട്ടം, പശ്ചിമേഷ്യയിലെ സാഹചര്യം, ഫലസ്തീന്‍ പ്രശ്നം, ഇറാന്‍ ആണവ പദ്ധതി, കൊറിയന്‍ പ്രശ്നം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നതായി റഷ്യ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. അന്താരാഷ്ട്ര തലത്തിലെ ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണെന്നും ഇതിനെ നേരിടുന്നതിന് മുഖ്യപരിഗണന നല്‍കണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ പ്രധാന തീരുമാനമാണ് ചര്‍ച്ചയിലൂടെ ഉണ്ടായതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ പരസ്പര സഹകരണത്തിലൂടെ മുന്നേറി ഐ.എസിനെ തുരത്തണമെന്നാണ് ഇരു നേതാക്കളുടെയും താല്‍പര്യമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇരുകൂട്ടര്‍ക്കും സഹായകമാകുന്ന തരത്തില്‍ സാമ്പത്തിക-വാണിജ്യ കരാറുകള്‍ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്.
ട്രംപ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും ഫോണ്‍ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇരു നേതാക്കളും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും ഉത്തര കൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ പരസ്പരസഹകരണത്തോടെ മുന്നോട്ടുപോകാന്‍ ധാരണയിലത്തെുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരിയില്‍ ഇരു നേതാക്കളും വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമായും ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലുമായും ട്രംപ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഉത്തര കൊറിയ, യു.എ.ഇ തുടങ്ങിയ രാഷ്ട്രത്തലവന്മാരുമായും ട്രംപ് സംഭാഷണം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.