തെഹ്‌റാൻ: ലബനാനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. മേഖലയിൽ വെടിനിർത്തൽ വേണമോ അതോ ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധം തുടരണമോ എന്ന് അമേരിക്ക വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേസമയം സമാധാന ചർച്ചകളും ആക്രമണവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അരാഗ്‌ചി തുറന്നടിച്ചു.
രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കെ ലബനാനിൽ ഇസ്രായേൽ നടത്തിയ വൻ ബോംബാക്രമണങ്ങളിൽ 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. "ഇറാൻ-യു.എസ് വെടിനിർത്തൽ വ്യവസ്ഥകൾ വളരെ വ്യക്തമാണ്. അമേരിക്ക ഏതെങ്കിലുമൊന്ന് തീരുമാനിക്കണം. ഒന്നുകിൽ വെടിനിർത്തൽ, അല്ലെങ്കിൽ ഇസ്രായേൽ വഴിയുള്ള യുദ്ധം. രണ്ടും കൂടി ഒരേസമയം നടക്കില്ല." അബ്ബാസ് അരാഗ്‌ചി പറഞ്ഞു.
പാകിസ്താന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച പത്തിന വെടിനിർത്തൽ നിർദ്ദേശങ്ങളിൽ ലബനാനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടുമെന്ന് ഇറാൻ വ്യക്തമാക്കി. കരാർ എല്ലാ മുന്നണികൾക്കും ബാധകമാണെന്ന് അരാഗ്‌ചി ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദത്തെ തള്ളിക്കൊണ്ട് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് രംഗത്തെത്തി. വെടിനിർത്തൽ കരാർ ഇറാനും അമേരിക്കക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമുള്ളതാണെന്നും അതിൽ ലബനാൻ ഉൾപ്പെടുന്നില്ലെന്നും വാൻസ് പറഞ്ഞു. ചർച്ചകൾക്കിടയിലുണ്ടായ സ്വാഭാവികമായ തെറ്റിദ്ധാരണ' മാത്രമാണിതെന്നാണ് വാഷിങ്ടണിന്റെ അവകാശ വാദം.
ബുഡാപെസ്റ്റിൽ സംസാരിക്കവെ ജെ.ഡി. വാൻസ് ഇറാന്റെ മുന്നറിയിപ്പിനെ പരിഹസിക്കുകയും ചെയ്തു. ലബനാന് വേണ്ടി സമാധാന ചർച്ചകൾ തകർക്കാൻ ഇറാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. കരാറിന്റെ ഭാഗമല്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് ചർച്ചകളിൽ നിന്ന് പിന്മാറുന്നത് ഇറാന്റെ മാത്രം തീരുമാനമായിരിക്കുമെന്നും ലബനാനിലെ സാഹചര്യം കരാറിന്റെ പരിധിയിൽ വരുമെന്ന് അമേരിക്ക ഒരിക്കലും സമ്മതിച്ചിട്ടില്ലെന്നും വാൻസ് കൂട്ടിച്ചേർത്തു.
വെടിനിർത്തൽ കരാർ ഔദ്യോഗികമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രതിനിധി സംഘം പാകിസ്താനിലേക്ക് തിരിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് മുറുകുന്നത്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതിനിടെ ലബനാനിൽ ഇസ്രായേൽ നടത്തുന്ന അതിരൂക്ഷമായ ബോംബാക്രമണങ്ങളിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.