പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്
ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധ സാഹചര്യത്തിൽ പാകിസ്താൻ സ്വീകരിച്ച നിഷ്പക്ഷ നിലപാടിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്. പാകിസ്താൻ സ്വയം നടത്തിയ സമാധാന ശ്രമങ്ങളല്ല, മറിച്ച് വൈറ്റ് ഹൗസിന്റെ കൃത്യമായ നിർദേശപ്രകാരമാണ് ഇസ്ലാമാബാദ് മധ്യസ്ഥതക്ക് ഇറങ്ങിത്തിരിച്ചതെന്നാണ് 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്.
യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനെതിരെ പരസ്യമായി ഭീഷണി മുഴക്കുമ്പോഴും, മറുവശത്ത് പാകിസ്താനെ ഒരു 'സൗകര്യപ്രദമായ ചാനലായി' അമേരിക്ക ഉപയോഗിക്കുകയായിരുന്നു. ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യം എന്ന നിലയിൽ പാകിസ്താന്റെ സ്വാധീനം ഉപയോഗിച്ച് ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തലിനായി ഇസ്ലാമാബാദിനെ സമ്മർദത്തിലാക്കിയത് വാഷിങ്ടണാണ്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാൻ ട്രംപ് ഭരണകൂടം ആഴ്ചകളോളം പാകിസ്താനെ ആശ്രയിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ നേതൃത്വത്തിൽ നടന്ന രഹസ്യ നീക്കങ്ങളാണ് അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങളെ രണ്ടാഴ്ചത്തെ വെടിനിർത്തലിൽ എത്തിച്ചത്. ആഗോളതലത്തിലെ എണ്ണവില വർധനവും ഇറാന്റെ ശക്തമായ പ്രതിരോധവും ട്രംപിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇറാന്റെ ഊർജ്ജ നിലയങ്ങളും നാഗരികതയും നശിപ്പിക്കുമെന്ന് ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തിയെങ്കിലും, രഹസ്യമായി അദ്ദേഹം ഒരു വെടിനിർത്തലിനായി വഴങ്ങിയിരുന്നുവെന്ന് സൂചനകളുണ്ട്.
നാടകീയമായ നയതന്ത്ര നീക്കങ്ങൾക്കിടയിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ് വരുത്തിയ ഒരു ചെറിയ പിഴവാണ് യഥാർത്ഥത്തിൽ ഇതിന് പിന്നിലെ സത്യങ്ങൾ പുറത്തെത്തിച്ചത്. സമാധാന കരാർ പാകിസ്താന്റെ സ്വന്തം താൽപ്പര്യപ്രകാരം ഉണ്ടായതാണെന്ന് വരുത്തിത്തീർക്കാൻ ശരീഫ് ശ്രമിച്ചെങ്കിലും അദ്ദേഹം എക്സിൽ പങ്കുവെച്ച സന്ദേശത്തിന് മുകളിൽ "ഡ്രാഫ്റ്റ് - മെസേജ് ഫ്രം പി.എം ഓഫ് പാക്കിസ്താൻ ഓൺ എക്സ് " എന്ന വാചകം നീക്കം ചെയ്യാൻ മറന്നുപോയി.
വൈറ്റ് ഹൗസ് തയാറാക്കി നൽകിയ ഡ്രാഫ്റ്റാണ് ശരീഫ് അതേപടി പങ്കുവെച്ചതെന്ന് ഇതിലൂടെ ലോകത്തിന് വ്യക്തമായി. നീണ്ട ചർച്ചകൾക്കൊടുവിൽ യുറേനിയം സമ്പുഷ്ടീകരണത്തിൽ നിയന്ത്രണങ്ങൾ വരുത്താനും ഹുർമുസ് കടലിടുക്കിലെ പിരിമുറുക്കം കുറക്കാനും ഇറാൻ സമ്മതിച്ചിട്ടുണ്ട്. ബുധനാഴ്ച പാക് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ചർച്ചകൾക്കായി പ്രതിനിധികളെ ഇസ്ലാമാബാദിലേക്ക് അയയ്ക്കാമെന്ന് ഉറപ്പുനൽകിയതോടെ മേഖലയിലെ സംഘർഷത്തിന് താൽക്കാലിക അയവ് വന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.