ബെയ്‌റൂട്ടിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തുന്നു.ഫോട്ടോ Daniel Carde/Getty Images
ബെയ്‌റൂത്ത്: ലെബനനിൽ പത്ത് മിനിറ്റിനുള്ളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം 254 പേർ കൊല്ലപ്പെട്ടു. 1,165 പേർക്ക് പരിക്കേറ്റു. 1990ലെ ആഭ്യന്തര യുദ്ധത്തിന് ശേഷം ലെബനൻ കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയാണിത്. ജനസാന്ദ്രതയേറിയ ബെയ്‌റൂത്തിൽ ബാർബർ മേഖലയിലടക്കം നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ ഒരേസമയം ബോംബുകൾ വർഷിച്ചത്.
ആക്രമണത്തിൽ തകർന്നടിഞ്ഞ് ബെയ്‌റൂട്ട്; കോർണിഷ് അൽ-മസ്‌റയിൽ നിന്നുള്ള ദൃശ്യം.ഫോട്ടോ: Houssam Shbaro/Anadolu/Getty Images
'ഓപറേഷൻ എറ്റേനൽ ഡാർക്ക്നസ്' എന്ന് പേരിട്ട ആക്രമണത്തിൽ ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു. വീടുകൾക്ക് മുകളിൽ 1000 പൗണ്ട് ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. 2020ലെ ബെയ്‌റൂത്ത് തുറമുഖ സ്‌ഫോടനത്തേക്കാൾ ഭീകരമായ നാശനഷ്ടങ്ങളാണ് ഇത്തവണ ഉണ്ടായത്.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് സൈൻ അൽ ആബിദീൻ ഷെഹാബിന്റെ വിലാപയാത്ര. ഫോട്ടോ:Mohamed Azakir/Reuters
ആശുപത്രികൾ മുറിവേറ്റവരെക്കൊണ്ട് നിറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് തിരിച്ചറിയാൻ പോലുമാകാത്ത നിലയിലാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. പരിക്കേറ്റവരിൽ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളും 90 വയസ്സുള്ള വൃദ്ധരും ഉൾപ്പെടുന്നു. പത്ത് മിനിറ്റിനുള്ളിൽ ഇത്രയധികം ആക്രമണങ്ങൾ നടത്തിയത് രാജ്യത്തെ ആരോഗ്യസംവിധാനത്തെ തകർക്കാനാണെന്ന് ഡോക്ടർമാർ കുറ്റപ്പെടുത്തി. ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾക്കിടയിലും ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുന്നത് മേഖലയിൽ വലിയ ആശങ്ക പടർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.