യാത്രവിലക്ക്: പുതിയ ഉത്തരവ് അടുത്തയാഴ്ച –ട്രംപ്

വാഷിങ്ടണ്‍: ഏഴു മുസ്ലിം രാജ്യക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പുതുക്കി അടുത്തയാഴ്ച പുറത്തിറക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഉത്തരവ് മരവിപ്പിച്ച കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് പിഴവുകള്‍ തിരുത്തി പുതിയത് പുറത്തിറക്കാന്‍ ട്രംപ് ഒരുങ്ങുന്നത്.
വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് കേസ് സംബന്ധിച്ച നടപടികള്‍ നിര്‍ത്തിവെക്കാന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍നിന്ന് പിന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ളെന്നും രാജ്യത്തെ പ്രതിരോധിക്കുന്നതിനാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പറഞ്ഞു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന രൂപത്തിലുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കും. ഇക്കാര്യത്തില്‍ പൗരന്മാര്‍ സന്തുഷ്ടരായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പുതിയ ഉത്തരവ് എങ്ങനെയാവുമെന്നതു സംബന്ധിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയില്ല.  
പ്രസിഡന്‍റ് മാത്രം പങ്കെടുത്ത അപ്രതീക്ഷിത വാര്‍ത്തസമ്മേളനത്തില്‍ റഷ്യന്‍ ബന്ധമടക്കമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന് റഷ്യയുമായി ഒരു ബന്ധവുമില്ളെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസ് പ്രവര്‍ത്തനങ്ങള്‍ അലങ്കോലമായതായ റിപ്പോര്‍ട്ടുകള്‍ ശരിയല്ളെന്നും മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 77 മിനിറ്റ് നീണ്ട വാര്‍ത്തസമ്മേളനത്തില്‍ 17 മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
അതിനിടെ, ആഫ്രോ-അമേരിക്കന്‍ ലേഖികയുടെ ചോദ്യത്തിന് രൂക്ഷമായി മറുപടി നല്‍കിയ ട്രംപിന്‍െറ നടപടി വിവാദമായിട്ടുണ്ട്. കോണ്‍ഗ്രസിലെ ബ്ളാക് കോക്കസുമായി കൂടിക്കാഴ്ചക്ക് പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍, ‘താങ്കള്‍ക്ക് അങ്ങനെയൊന്ന് ഒരുക്കാന്‍ കഴിയുമോ?’, ‘നിങ്ങള്‍ അവരുടെ സുഹൃത്താണോ’ തുടങ്ങിയ മറുചോദ്യങ്ങളിലൂടെയാണ് ട്രംപ് ഇതിന് മറുപടി നല്‍കിയത്.

Tags:    
News Summary - trump muslim ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.