വാഷിങ്ടൺ: യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസിലെത്തുന്ന ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തിയ വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന് തൊട്ടുപിറകെയാണ് യൂറോപ്പിൽനിന്നുള്ള കാറുകളെയും പുതിയ തീരുവപ്പട്ടികയിൽ പെടുത്താൻ നീക്കം.
ബുദ്ധിശൂന്യമായ വ്യാപാരക്കരാറുകളുടെ ആനുകൂല്യം യൂറോപ് അമേരിക്കക്കുമേൽ വർഷങ്ങളായി പ്രയോജനപ്പെടുത്തിവരുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. യു.എസ് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും നികുതി ചുമത്താനാണ് നീക്കം.
പുതിയ പ്രഖ്യാപനത്തിൽ യൂറോപ്പിനു പുറമെ, അമേരിക്കയുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളും അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന തുടങ്ങിയ സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പ്രതികാരമായി യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്കുമേൽ 25 ശതമാനം തീരുവ ചുമത്താൻ യൂറോപ്യൻ യൂനിയനും തീരുമാനിച്ചിട്ടുണ്ട്. പ്രതിവർഷം 350 കോടി ഡോളറിെൻറ ഇറക്കുമതിയാണ് യു.എസിൽനിന്ന് യൂറോപ്പിലെത്തുന്നത്.
ഇവയെ നികുതിപ്പട്ടികയിൽ പെടുത്തുന്നത് യു.എസിന് തിരിച്ചടിയാകും. അമേരിക്കയുടെ ബ്രാൻഡഡ് ഉൽപന്നമായ ലെവിസ്, ഹാർലി ഡേവിഡ്സൺ ബൈക്കുകൾ തുടങ്ങിയവ അധിക നികുതിപ്പട്ടികയിൽ വരും. എന്നാൽ, പ്രതിവർഷം 80,000 കോടി ഡോളറിെൻറ വ്യാപാരക്കമ്മി യു.എസിനുണ്ടെന്നും ഇത് ബുദ്ധിശൂന്യമായ വ്യാപാര ഇടപാടുകൾ മൂലമാണെന്നുമാണ് ട്രംപിെൻറ വാദം.
യൂറോപ് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളുടെ നാലിലൊന്നും യു.എസിലേക്കാണ്-19,200 കോടി ഡോളറാണ് വിപണി മൂല്യം. ഇതിലേറെയും ജർമൻ കാറുകളാണ്. ട്രംപിെൻറ നിലപാടിൽ യു.എസിലെ സംഘടനകൾ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ‘അമേരിക്ക ഒന്നാമത്’ എന്ന ട്രംപ് നയത്തിെൻറ ഭാഗമായി വ്യാപാര ഇടപാടുകളിൽ യു.എസ് കടുത്ത നടപടികൾ സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.