പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്

വെടിനിർത്തലിന് മധ്യസ്ഥനായത് ശഹബാസ് ശരീഫ്; ഇരുരാജ്യങ്ങൾക്കും പാകിസ്താനിലേക്ക് ക്ഷണം

ഇസ്‍ലാമാബാദ്: അമേരിക്കയ്ക്കും ഇറാനും ഇടയിൽ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകിയത് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്. ഇരുരാജ്യങ്ങളും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ഉടൻ നിലവിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. അമേരിക്കയും ഇറാനും മാത്രമല്ല, അവരുടെ സഖ്യകക്ഷികളും ലബനാൻ ഉൾപ്പെടെ എല്ലായിടത്തും ഉടൻ തന്നെ യുദ്ധം നിർത്താൻ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

എല്ലാ തർക്കങ്ങളും പരിഹരിച്ച് ശക്തമായ സമാധാന കരാറിൽ എത്താനായി അമേരിക്കയെയും ഇറാനെയും ഈ വെള്ളിയാഴ്ച ശഹബാസ് ശരീഫ് പാകിസ്താനിലേക്ക് ക്ഷണിച്ചു. ഈ ചർച്ചകൾ വിജയിക്കുമെന്നും ലോകത്ത് എന്നും നിലനിൽക്കുന്ന സമാധാനം ഉണ്ടാകുമെന്നും താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.

സൗദി കിരീടാവകാശിയും പാക് പ്രധാനമന്ത്രിയും ചർച്ച നടത്തി

റിയാദ്: സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ശഹബാസ് ശരീഫും ടെലിഫോണിലൂടെ നിർണായക ചർച്ച നടത്തി. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ വെല്ലുവിളികളും ഇരുനേതാക്കളും വിശദമായി വിലയിരുത്തി.

സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പാകിസ്താൻ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം നീക്കങ്ങൾ സൗദിയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനമാണെന്നും രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയെ തകർക്കുന്ന നടപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാെൻറ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ നീക്കങ്ങൾ പശ്ചിമേഷ്യയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് ശഹബാസ് ശരീഫ് വ്യക്തമാക്കി. ഈ പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യയുടെ സുരക്ഷാ കാര്യങ്ങളിൽ പാകിസ്താൻ്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം ആവർത്തിച്ചു.

മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിെൻറ ഭാഗമായാണ് ടെലിഫോൺ സംഭാഷണം നടന്നത്. സൗദിയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വെല്ലുവിളിയാകുന്ന ഏത് സാഹചര്യത്തിലും പാകിസ്താൻ സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ശരീഫ് ഉറപ്പുനൽകി. മേഖലയിലെ സമാധാനം തകർക്കുന്ന പ്രകോപനങ്ങൾ അവസാനിപ്പിക്കേണ്ടതിെൻറ ആവശ്യകത നേതാക്കൾ ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

സൗദി അറേബ്യ നേരിടുന്ന സുരക്ഷാ ഭീഷണികളിൽ തങ്ങൾക്കൊപ്പമുള്ള പാകിസ്താെൻറ ഉറച്ച നിലപാടിനെ സൗദി ഭരണകൂടം പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Tags:    
News Summary - Pakistani PM shehbaz sharif: US-Iran truce ‘effective immediately,’ also covers Lebanon ‘and elsewhere’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.