ഹുർമുസ് കടലിടുക്ക് സംരക്ഷണ പ്രമേയം: യു.എന്നിൽ വീറ്റോ അധികാരം പ്രയോഗിച്ച് ചൈനയും റഷ്യയും

ന്യൂയോർക്ക്: ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ  കൊണ്ടുവന്ന നിർണായക പ്രമേയത്തിനെതിരെ റഷ്യയും ചൈനയും വീറ്റോ ചെയ്തു.

ബഹ്റൈൻ അവതരിപ്പിച്ച ഈ പ്രമേയത്തിന് 15 അംഗങ്ങളുള്ള സുരക്ഷ കൗൺസിലിൽ 11 രാജ്യങ്ങൾ പിന്തുണ നൽകി. പാകിസ്താനും കൊളംബിയയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും തങ്ങളുടെ 'വീറ്റോ' അധികാരം ഉപയോഗിച്ച് പ്രമേയത്തെ എതിർത്തതോടെ അത് പരാജയപ്പെട്ടു.

 ഒമാനിലെയും ഇറാനിലെയും തീരങ്ങൾക്കിടയിലുള്ള ഹുർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത്, വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതായിരുന്നു ബഹ്‌റൈൻ അവതരിപ്പിച്ച ഈ പ്രമേയത്തിന്റെ പ്രധാന ലക്ഷ്യം. ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

പ്രമേയം ഒരു വശത്തേക്ക് മാത്രം ചായുന്നതാണെന്നും മേഖലയിലെ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണങ്ങൾ (പ്രത്യേകിച്ച് അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇടപെടലുകൾ) പരിഗണിക്കുന്നില്ലെന്നും റഷ്യൻ-ചൈനീസ് പ്രതിനിധികൾ വാദിച്ചു. 

പ്രമേയം പരാജയപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ഗതാഗത തടസ്സം തുടരുന്നത് ആഗോള സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ നയതന്ത്ര തിരിച്ചടി ഉണ്ടായത് എന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

Tags:    
News Summary - China and Russia veto UN resolution on the protection of the Strait of Hormuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.