അബ്ബാസ് അരാഗ്ചി
തെഹ്‌റാൻ: യുദ്ധത്തിൽ തങ്ങൾക്ക് നേരിട്ട നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം 10 ഇന നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇറാൻ. ഹുർമൂസിലൂടെ കപ്പൽ ഗതാഗതത്തിന് ചുങ്കം ഏർപ്പെടുത്തും. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫിനും ഫീൽഡ് മാർഷൽ അസിം മുനീറിനും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി നന്ദി അറിയിച്ചു.
തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിർത്തിയാൽ രണ്ടാഴ്ച തിരിച്ചടി നിർത്തുമെന്നും ഇറാൻ അറിയിച്ചു. കക്ഷികളുടെ ധാരണ പ്രകാരം ഈ സമയപരിധി നീട്ടാൻ കഴിയും. ഇതിനായുള്ള തുടർചർച്ചകൾ ഏപ്രിൽ 10ന് പാകിസ്താനിലെ ഇസ്‍ലാമാബാദിൽ തുടങ്ങും. തങ്ങളുടെ കൈകൾ തോക്കിന്റെ കാഞ്ചിയിലാണെന്നും ശത്രുക്കൾ ലംഘിച്ചാൽ ഉടൻ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ പരമോന്നത സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.
ചർച്ചകൾ നടക്കുന്ന രണ്ടാഴ്ചക്കാലം എല്ലാവരും ഒറ്റക്കെട്ടായി ഐക്യത്തോടെ നിലനിൽക്കണം. വിജയാഘോഷങ്ങൾ ശക്തിയോടെ തുടരുകയും ചെയ്യണം. അമേരിക്കയെ പൂർണമായി വിശ്വസിച്ചല്ല ഈ ചർച്ചകൾക്ക് ഇറാൻ തയ്യാറാകുന്നത്. ചർച്ചകൾ പരാജയപ്പെട്ടാൽ രാജ്യത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു.
ഇറാൻ സായുധ സേനയുടെ നിയന്ത്രണത്തിൽ ഹുർമൂസ് കടലിടുക്കിലൂടെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കും. ഹുർമൂസിൽ ഇറാന് സവിശേഷ സാമ്പത്തിക, ഭൗമരാഷ്ട്രീയ സ്ഥാനം നൽകണം. ലബനാൻ, ഇറാഖ് തുടങ്ങി ഇറാനുമായി ബന്ധമുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ൽ ഉൾപ്പെട്ട എല്ലാ ഘടകങ്ങൾക്കുമെതിരായ യുദ്ധം അവസാനിപ്പിക്കണം. മേഖലയിലെ എല്ലാ താവളങ്ങളിൽ നിന്നും യു.എസ് യുദ്ധ സേനയെ പിൻവലിക്കണം. ഇറാന്റെ നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം നൽകണം. ഇറാനുമേലുള്ള എല്ലാ ഉപരോധങ്ങളും പ്രമേയങ്ങളും പിൻവലിക്കണം. വിദേശത്തുള്ള ഇറാന്റെ എല്ലാ മരവിപ്പിച്ച ആസ്തികളും സ്വത്തുക്കളും വിട്ടുനൽകണം. സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ ഈ കാര്യങ്ങളെല്ലാം അംഗീകരിക്കണം എന്നീ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.