ട്രംപിന്‍െറ പ്രചാരണത്തിനെതിരെ വീണ്ടും പ്രതിഷേധം

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ പരിപാടിക്കുനേരെ വീണ്ടും പ്രതിഷേധം. ജൂണ്‍ ഏഴിന് പ്രൈമറി നടക്കാനിരിക്കുന്ന കാലിഫോര്‍ണിയയിലെ പാര്‍ട്ടി കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടന്ന വാഹനറാലി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. സ്ഥാനാര്‍ഥിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ പൊലീസിനുനേരെ മുട്ടയെറിഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
പരിപാടി നടന്ന ഹോട്ടല്‍ കെട്ടിടത്തിന് മുകളില്‍ കയറിയ ചിലര്‍ ‘വിദ്വേഷം നിര്‍ത്തുക’ എന്ന ബാനര്‍ തൂക്കിയിട്ടു. പ്രതിഷേധം ശക്തമായതോടെ സുരക്ഷാജീവനക്കാര്‍ ട്രംപിനെ പിന്‍വാതിലിലൂടെയാണ് ഹോട്ടലിലേക്ക് പ്രവേശിപ്പിച്ചത്.
മെക്സിക്കന്‍ കുടിയേറ്റക്കാര്‍ക്കും മുസ്ലിംകള്‍ക്കുമെതിരായ അദ്ദേഹത്തിന്‍െറ പരാമര്‍ശങ്ങളാണ് ശക്തമായ വിമര്‍ശം ക്ഷണിച്ചുവരുത്തിയത്. കഴിഞ്ഞദിവസം സമാനരീതിയിലുണ്ടായ പ്രതിഷേധത്തില്‍ പൊലീസ് 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ട്രംപിനെതിരെ നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ച ക്രൂസ്-കാസിച്ച് സഖ്യത്തിനെതിരെ ഏതാനും മുതിര്‍ന്ന റിപ്പബ്ളിക്കന്‍ നേതാക്കള്‍ രംഗത്തുവന്നു. ട്രംപിനെതിരല്ല, ഹിലരിക്കെതിരെയാണ് പോരാട്ടമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയെ പിന്തുണക്കുന്ന വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ട്രംപ് സ്ഥാനാര്‍ഥിയാവണമെന്നാണെങ്കില്‍ അത് അംഗീകരിക്കുമെന്ന് നേരത്തേ ജെബ് ബുഷിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന യൂട്ടാ സെനറ്റര്‍ ഒറിന്‍ ഹാച്ച് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.