സോൾ: ആകാശമധ്യേ അതിസാഹസികമായി സെൽഫിയും വിഡിയോയും പകർത്താൻ ശ്രമിക്കുന്നതിനിടെ യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ ദക്ഷിണ കൊറിയൻ പൈലറ്റിന് കനത്ത പിഴ. പൈലറ്റിൽ നിന്ന് 88 ദശലക്ഷം വോൺ (ഏകദേശം 55 ലക്ഷം രൂപ) നഷ്ടപരിഹാരം ഈടാക്കാൻ ബോർഡ് ഓഫ് ഓഡിറ്റ് ആൻഡ് ഇൻസ്പെക്ഷൻ ഉത്തരവിട്ടു. 2021ൽ നടന്ന അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവിട്ടത്.
മറ്റൊരു താവളത്തിലേക്ക് സ്ഥലംമാറി പോകുന്നതിന് മുമ്പുള്ള തന്റെ അവസാന പറക്കൽ അവിസ്മരണീയമാക്കാനാണ് പൈലറ്റ് സാഹസത്തിന് മുതിർന്നത്. മണിക്കൂറിൽ 578 കിലോമീറ്റർ വേഗതയിൽ പറക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്താൻ സഹപ്രവർത്തകരോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
മികച്ച ദൃശ്യങ്ങൾ ലഭിക്കുന്നതിനായി മറ്റ് പൈലറ്റുമാരുമായി ആലോചിക്കാതെ വിമാനം 137 ഡിഗ്രി വരെ ചരിച്ചും മറ്റ് വിമാനങ്ങൾക്ക് അരികിലൂടെയും പറപ്പിച്ചു. ഈ അശ്രദ്ധമായ നീക്കത്തിനിടയിൽ വിമാനത്തിന്റെ വാലിലെ സ്റ്റബിലേറ്റർ ഭാഗം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരുക്കേറ്റില്ലെങ്കിലും വിമാനങ്ങൾക്ക് ഏകദേശം 878 ദശലക്ഷം വോണിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചു. നാശനഷ്ടത്തിന്റെ മുഴുവൻ തുകയും നൽകണമെന്ന് പ്രതിരോധ മന്ത്രാലയം ആദ്യം ഉത്തരവിട്ടെങ്കിലും പൈലറ്റ് ഇതിനെതിരെ അപ്പീൽ നൽകി. തുടർന്ന് കേസ് പരിശോധിച്ച ബോർഡ് ഓഫ് ഓഡിറ്റ് ആൻഡ് ഇൻസ്പെക്ഷൻ പിഴത്തുക ആകെ നഷ്ടത്തിന്റെ 10 ശതമാനമായി കുറച്ചു.
നേരത്തെയും ചില പൈലറ്റുമാർ ഇത്തരത്തിൽ നിയമവിരുദ്ധമായി ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നതും അപകടത്തിന് ശേഷവും പൈലറ്റ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നതും പരിഗണിച്ചാണ് പിഴ കുറച്ചത്. 2010 മുതൽ മികച്ച സേവന റെക്കോർഡുള്ള പൈലറ്റാണ് ഇദ്ദേഹമെന്നും റിപ്പോർട്ടിൽ പറയുന്നു.അപകടത്തിൽപ്പെട്ടത് എഫ്-15കെ വിഭാഗത്തിൽപെട്ട വിമാനമാണെന്നാണ് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.