ജോഹാനസ്ബർഗ്: ഒൻപതു മാസം ഗർഭിണിയായ യുവതി ഉൾപ്പെടെ 150 ഫലസ്തീനികളെ വിമാനത്തിൽ 12 മണിക്കൂർ തടഞ്ഞുവെച്ച ദക്ഷിണാഫ്രിക്കൻ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഇവരുടെ യാത്രാരേഖകളിലെ വ്യക്തതക്കുറവ് ആരോപിച്ചാണ് മനുഷ്യത്വരഹിതമായ നടപടി ദക്ഷിണാഫ്രിക്കൻ അധികൃതർ നടത്തിയത്.
വിമാനത്തിൽ കുടുങ്ങിയവരോട് സംസാരിക്കാൻ അനുവാദം ലഭിച്ച ഒരു പാസ്റ്റർ പറഞ്ഞത് ഇത് അങ്ങേയറ്റം ക്രൂരമായ നടപടിയായി എന്നാണ്. കുട്ടികൾ നിലവിളിക്കുകയും അസ്വസ്ഥരാവുകയും ഒപ്പം നൂറ്റമ്പതോളം യാത്രക്കാരും മണിക്കൂറുകൾ വിമാനത്തിനുള്ളിൽ കുടുങ്ങി വളരെയധികം പരിഭ്രാന്തരാവുകയും ബുദ്ധിമുട്ടിലാവുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ദക്ഷിണാഫ്രിക്കയിലെ ഒ.ആർ തംബു അന്തർദേശീയ വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ ഫലസ്തീനികൾ ഇവിടെയെത്തിയത്. നെയ്റോബിയിലും കെനിയയിലും ഇറങ്ങിയ ശേഷമായിരുന്നു വിമാനം ഇവിടെ ലാന്റ് ചെയ്തതെന്ന് ദക്ഷിണാഫ്രക്കൻ ബോർഡർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.
ഇസ്രായേലി അധികൃതരിൽ നിന്ന് എക്സിറ്റ് സ്റ്റാമ്പ് ലഭിച്ചിരുന്നില്ല എന്നതായിരുന്നു കാരണം. ഇവർ എത്രദിവസം ദക്ഷിണാഫ്രിക്കയിൽ താമസിക്കും, ഇവിടത്തെ ലോക്കൽ അഡ്രസ് തുടങ്ങിയവയായിരുന്നു ഇമിഗ്രേഷൻ അധികൃതർ ഇവർക്ക് വിമാനത്തിൽ നിന്നിറങ്ങുന്നതിന് അനുമതി നിഷേധിക്കാൻ തടസ്സമായി പറഞ്ഞത്.
ഒടുവിൽ ഇവരുടെ വിഷയത്തിൽ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മന്ത്രാലയം ഇടപെട്ട ശേഷം വ്യാഴാഴ്ച രാത്രിയാണ് കുടുംബങ്ങളും കുട്ടികളുമടങ്ങിയ 153 യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.