രണ്ട് കവിതകൾ

1. ശബ്‌ദിക്കുന്ന കടലാസുകഷണങ്ങൾ

ശ്രദ്ധിക്കൂ... കാതുകൾ കൂർപ്പിക്കൂ...

‘‘ആരുമില്ലാത്ത മുറിയിൽ ആരാണ് ശബ്‌ദമുണ്ടാക്കുന്നത്?’’

‘‘കഷണങ്ങൾ, കടലാസുകഷണങ്ങൾ...’’

‘‘കഷണങ്ങളോ? കഷണങ്ങൾ ആക്കിയതാര്?’’

‘‘അതവരൊക്കെത്തന്നെ...’’

‘‘എന്തിനു?’’

അവിടെ പേനയും പേപ്പറുമായി ഒരുപാടുപേർ എഴുതാൻ ഇരുന്നതോർക്കുന്നോ?

അവരൊക്കെയും കഴുവേറി, ചിലർ രാജ്യദ്രോഹം ചുമത്തി ഈ നാലഴിക്കുള്ളിൽതന്നെയാണ്.

‘‘എപ്പോൾ വെളിച്ചം കാണും?’’

അതിനു വെളിച്ചം ജയിലിനുള്ളിലും

ഇരുട്ടിൽ നമ്മളുമാണ്.

ഈ കടലാസുകഷണങ്ങൾ മാത്രം ബാക്കിയായി

അവയൊക്കെയും നിലക്കാതെ,

അവർക്കായി ശബ്ദിക്കുന്നു.

ചാരമാകുന്നതുവരെ ശബ്‌ദിക്കും.

2. നഷ്ടങ്ങളുടെ പട്ടിക

കുറച്ചുമുമ്പുവരെ സമയം കൃത്യമായി കണ്ടിരുന്നു.

ആ ഘടികാരത്തിൽനിന്നും ഊർന്നുവീഴുന്ന ശബ്ദവും കേട്ടിരുന്നു.

ഇടക്ക് മങ്ങിയപ്പോൾ ഉറങ്ങിയെന്നു കരുതി,

ഇല്ല, ഉറക്കം എവിടെയോ നഷ്ടപ്പെട്ടു.

എവിടെയെന്നു ഒരു പിടിയുമില്ല.

ഇനി അങ്ങനെ പറ്റില്ല

നഷ്ടങ്ങൾക്കും ഒരു പട്ടിക വേണം

അതിൽ ഒന്നാമത്തെ നഷ്ടം,

എന്റെ നിദ്ര...


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.