സഹധർമിണിയൊത്തു
നിൽപ്പുണ്ടു, വൈലോപ്പിള്ളി
ഇഹലോകത്തിൻ കണ്ണീർ-
പ്പാടം* കടന്നേ പോകാൻ!
വഴുക്കും വരമ്പിന്റെ
നിർദയാശ്ലേഷം, ജല-
ച്ചുഴിയിൽ പിടയ്ക്കുന്ന
സ്നേഹത്തിൻ പരലുകൾ,
കാറുമൂടിയ വിണ്ണിൻ
ദുർമുഖം, മുറിവിനാൽ
നീറിനിൽക്കുന്നു പൂർവ-
ദിക്കിലെ ജ്യോതിർഗ്ഗോളം,
വെള്ളത്തിൽ മുങ്ങിച്ചത്ത
കൊറ്റിയെപ്പോലെ, നുര-
ത്തള്ളലിൽ കാണാം കൈത-
പ്പൂവിന്റെ ശവമഞ്ചം!
അക്കരെക്കടക്കണ,-
മവിടെ ശ്രീകോവിലിൽ
അഷ്ടബന്ധത്താൽ ബന്ധി-
ച്ചിരിപ്പുണ്ടൊരു ദുർഗ!
എത്ര വേഷങ്ങൾ മുന്നിൽ
വിസ്തരിച്ചുപോയ് ക്രമാൽ
ക്ഷേത്രദർശനത്തിന്റെ
പേരിലും, വഴക്കിലും!
ഓർമകൾക്കെന്നും കാണും
മറ്റൊരു കര പക്ഷേ,
പ്രേമമത്രമേൽ ദയാ-
ശൂന്യമാണെന്നും വരാം
അൻപിയന്നൊരു ഹൃത്തിൻ
കൽപനയുണ്ടാമെങ്കിൽ
അമ്പലത്തിലേയ്ക്കെങ്ങാൻ
പോകണോ, മാനുഷ്യകം!
കാലമേ, നിൻ കണ്ണീരിൻ
വരിഷപ്പാടം നീന്താൻ
ലോലമാം ഹൃദയത്തിൻ
കാവ്യകൽപനയ്ക്കാമോ?
കലക്കത്തിലെങ്ങാനും
കാണുവാൻ കഴിയുമോ
വയലിന്നടിത്തട്ടിൻ
വേരുക,ളതേപോലെ-
പിണക്കം, ദാമ്പത്യത്തിൻ
വേരുകൾ ദ്രവിപ്പിക്കും;
കണക്കോർത്തുപോയ് മഹാ-
കവിതൻ കാവ്യാലാപം!
മുറിവിൽ പുരട്ടുവാ-
നിത്തിരി,യുപ്പെന്നപോൽ
മറവിയത്രേ സ്നേഹ-
വൈകൃതത്തിൽ ഭേഷജം!
ഒന്നു പുഞ്ചിരിക്കുവാ-
നിത്തിരിപ്പൊറുക്കുവാ-
നഗ്നിയെപ്പോലെ ദുഃഖ-
മാഹരിക്കാനായെങ്കിൽ-
ഉമിയാൽ മിനുക്കിയ
പിച്ചളപ്പാത്രംപോലെ
ശമത്താൽ ദാമ്പത്യവും
തിളക്കം വരിച്ചേനെ
വെട്ടിയും തിരുത്തിയു-
മെഴുതാം കാവ്യം, കൊല്ലൻ
വെട്ടിരുമ്പിനെപ്പണി-
യായുധമാക്കുന്നപോൽ
പൊരുത്തം പിഴച്ചുപോം
ജീവിതമഹാകാവ്യം
തിരുത്താനാമോ, ഗത-
കാലമേ നമസ്കാരം!
കാഞ്ചനമെന്നേ തോന്നൂ;
നെഞ്ചോടു ചേർക്കുന്നേരം
കാചമായ് മങ്ങും ജാല-
വിദ്യയാണിജ്ജീവിതം
ദുർജ്ഞേയ വ്യാപാരത്തി-
ന്നിരയായ്ത്തീരും ജന്മം,
ദുർഗമപഥങ്ങളിൽ
കാഴ്ചയും മാഞ്ഞേ പോകും!
കലമ്പിക്കുഴയുന്ന
ചിന്തയിൽ വൈലോപ്പിള്ളി
കലക്കംമാറാ കണ്ണീർ
പാടത്തേക്കിറങ്ങുന്നു
സാകൂതമവരെത്താൻ
നോക്കുന്നുണ്ടൊരു കൊച്ചൻ
ആകിലുമീനിർദയ
ലോകദൃഷ്ടാന്തംപോലെ!
അകലെയാകാശത്തി-
ലന്നേരമൊരു മേഘം
അകമേ ദുഃഖം പെയ്ത
കണ്ണീരു തുടയ്ക്കുന്നു.
=========================
*മഹാകവി വൈലോപ്പിള്ളിയുടെ ‘കണ്ണീർപ്പാടം’ എന്ന കവിതയുടെ പുനർവായന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.