മെക്സിക്കോ സിറ്റി: ശാന്തമായി ഒഴുകുന്ന കനാലുകൾ. അതിനപ്പുറം ഭീതിതമായ നിലനിൽക്കുന്ന നിഗൂഢത നിറഞ്ഞ ഒരു ദ്വീപുണ്ട്. വിനോദസഞ്ചാരികളെ പേടിപ്പെടുത്തുന്ന മരവിച്ച കണ്ണുകളുമായി നോക്കുന്ന നൂറുകണക്കിന് പാവകൾ നിറഞ്ഞ ഒരു ദുരൂഹ ദ്വീപ്. 'ലാ ഇസ്‌ല ദെ ലാസ് മുനെകാസ്' (La Isla de las Muñecas) അഥവാ 'പാവകളുടെ ദ്വീപ്'. നമ്മൾ എന്നും കണ്ടുശീലിച്ച ക്യൂട്ട്നെസ്സ് കളിപ്പാവകളല്ല, മുറിവേറ്റ ഉടലുകളും അടർന്നുവീഴാറായ കണ്ണുകളുമായി മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന പാവകളാണ് ഇവിടെ ഭീതി പരത്തുന്നത്. തെക്കൻ മെക്സിക്കോയിലെ സോച്ചിമിൽകോ കനാലുകൾക്കിടയിലുള്ള കൃത്രിമ ദീപുകളിലാണ് 'പാവകളുടെ ദ്വീപ്' സ്ഥിതിചെയ്യുന്നത്.
നാടും വീടും ഉപേക്ഷിച്ച് ജനവാസമില്ലാത്ത ദ്വീപിൽ അഭയം പ്രാപിക്കാൻ എത്തിയതായിരുന്നു ഡോൺ ജൂലിയൻ സാന്റാന ബറേറ എന്ന കഥാനായകൻ. ഒരു ദിവസം ഒറ്റപ്പെട്ട ദ്വീപിലൂടെ അലയുന്നതിനിടയിൽ കനാലിലൂടെ ഒഴുകിവരുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം അയാൾ അസ്വാഭാവിക സ്വപ്നംപോലെ കാണാനിടയാകുന്നു. എന്നാൽ, അയാളെ ആശ്ചര്യപ്പെടുത്തിയത് ആ കുഞ്ഞുശരീരത്തോടൊപ്പം ഒഴുകിവന്ന പേടിപ്പെടുത്തുന്ന പാവയെയായിരുന്നു. ആ ആത്മാവിനോടുള്ള ആദരസൂചകമായി ആ പാവയെ അയാൾ ദ്വീപിലെ കനാലിനടുത്തുള്ള മരത്തിൽ കെട്ടിത്തൂക്കി. അതിൽപിന്നീട് രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വിലാപങ്ങളും അടക്കംപറച്ചിലുകളും അയാളെ വേട്ടയാടിയിരുന്നുവെന്ന് ജൂലിയൻ പറഞ്ഞിരുന്നു. അതിൽ വെപ്രാളംപൂണ്ട് കനാലുകളിൽനിന്നും ചപ്പച്ചവറുകളിൽനിന്നും കിട്ടുന്ന പാവകളെ ശേഖരിച്ച് അവിടെയുള്ള മരങ്ങളിൽ കെട്ടിത്തൂക്കി. അശാന്തമായ അലയുന്ന അവളുടെ ആത്മാവിനെ പ്രീണിപ്പെടുത്താനായിരുന്നു അത്. ആത്മാക്കളുടെ വിഹാരകേന്ദ്രമായി മാറിയെന്ന് വിശ്വസിച്ച് നിരവധി ആളുകൾ ഒരു ആചാരമെന്നോണം പാവകളെ കെട്ടിത്തൂക്കാൻ തുടങ്ങി. അതിൽപിന്നീടാണ് കയ്യും തലയുമില്ലാത്ത, ചോര തുപ്പുന്ന, നിറം മങ്ങിയ പാവകൾ ആ ദ്വീപിനെ ഒരു പ്രേതാലയമാക്കി മാറ്റിയത്.
പെൺകുട്ടി മുങ്ങിമരിച്ചതിന് ഔദ്യോഗിക രേഖകളൊന്നുമില്ല എന്നത് ഈ കഥയിലെ നിഗൂഢത വർദ്ധിപ്പിക്കുന്നു. ജൂലിയന്റെ മനസ്സിന്റെ തോന്നലുകളാണോ അതോ കനാലിലെ ഓളപ്പരപ്പിൽ മറഞ്ഞുകിടക്കുന്ന സത്യമാണോ ഇതെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. വിരോധാഭാസമെന്നു പറയട്ടെ, ഏത് കനാലിലാണോ പെൺകുട്ടിയുടെ മൃതദേഹം കണ്ടതെന്ന് ജൂലിയൻ അവകാശപ്പെട്ടത്, അതേ കനാലിൽ 2001ൽ ജൂലിയനെയും മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ മരണത്തോടെ ദ്വീപിനെ ചുറ്റിയുള്ള ഭീതി ലോകമെമ്പാടും പടർന്നു.
ഇന്ന് സാഹസികരായ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഈ ദ്വീപ്. പരമ്പരാഗതമായ 'ട്രാജിനേറ' (Trajinera) ബോട്ടുകളിൽ കിലോമീറ്ററുകൾ സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. ദ്വീപിലെത്തുന്ന പലരും അവിടെയുള്ള പാവകൾക്ക് സമ്മാനങ്ങൾ നൽകുന്നതും സ്വന്തമായി പാവകളെ തൂക്കുന്നതും പതിവാണ്. മരക്കൊമ്പുകളിൽനിന്ന് തുറിച്ച് നോക്കുന്ന പാവകളുടെ കണ്ണുകളിൽ ഭയമാണോ അതോ വിങ്ങുന്ന ഓർമകളാണോ ഒളിഞ്ഞിരിക്കുന്നത്? സോച്ചിമിൽകോയിലെ കാറ്റ് ഇന്നും ആ പെൺകുട്ടിയുടെ മന്ത്രണങ്ങളും വിലാപങ്ങളും പേറുന്നുണ്ടെന്ന് നാട്ടുകാർ വിശ്വസിച്ചുപോരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.