ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഇനി സന്ദർശകർക്ക് പ്രവേശന ഫീസ്
അബൂദബി: അബൂദബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ സന്ദർശകർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി. യു.എ.ഇ എമിറേറ്റ്സ് ഐ.ഡി ഉള്ളവർക്ക് അഞ്ച് ദിർഹമും വിദേശ വിനോദസഞ്ചാരികൾക്ക് 10 ദിർഹമുമാണ് ഫീസ്. എന്നാൽ പ്രാർഥനക്കായി എത്തുന്നവർക്ക് പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. കൂടാതെ 60 വയസ്സിന് മുകളിലുള്ളവർ, മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കും പ്രവേശന ഫീസില്ല. പള്ളി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്‍ററിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരു മാസം മുമ്പുവരെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പതുമണി മുതൽ രാത്രി 8.30 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതു മുതൽ 11.30 വരെയും തുടർന്ന് ഉച്ചക്ക് ശേഷം 2.30 മുതൽ 8.30 വരെയുമായിരിക്കും പ്രവേശനം. സന്ദർശകർക്കായി പള്ളിയുടെ നിർമാണ ചരിത്രവും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും സന്ദേശങ്ങളും പങ്കുവെക്കുന്ന 30 മുതൽ 45 മിനിറ്റ് വരെ നീളുന്ന പ്രത്യേക സാംസ്കാരിക പ്രദർശനമുണ്ടാകും.
2026ന്‍റെ ആദ്യ ആറു മാസത്തിനുള്ളിൽ 31.2 ലക്ഷം ആളുകളാണ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത്. ഇതിൽ 18 ലക്ഷത്തിലധികം പേർ പ്രാർഥനക്കെത്തിയവരും 12 ലക്ഷത്തോളം പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമാണ്. സന്ദർശകരിൽ 52 ശതമാനവും ഏഷ്യയിൽ നിന്നുള്ളവരാണ്. ഇതിൽ 21 ശതമാനം പേരുമായി ഇന്ത്യയാണ് മുന്നിൽ.
യു.എ.ഇയിലെ ഏറ്റവും വലിയ മസ്ജിദായ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, രാഷ്ട്രപിതാവായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ കാഴ്ചപ്പാടിലാണ് നിർമിക്കപ്പെട്ടത്. 82 വെള്ള മാർബിൾ ഗോളാകാര മിനാരങ്ങൾ, ആയിരത്തിലധികം തൂണുകൾ, വലിയ ക്രിസ്റ്റൽ മണിവിളക്കുകൾ, ലോകത്തിൽ കൈകൊണ്ട് നെയ്ത ഏറ്റവും വലിയ പരവതാനി എന്നിവ പള്ളിയുടെ പ്രധാന സവിശേഷതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.