ഫ്ലിപ്കാർട്ട് അംഗങ്ങൾക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം; ആഗസ്റ്റ് ഒന്ന് മുതൽ ഓഫർ ലഭ്യമാകും

ഫ്ലിപ്കാർട്ട് അംഗങ്ങൾക്ക് ഇനി സൗജന്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക. ഓൺലൈൻ റീട്ടെയിലും ക്വിക്ക് കൊമേഴ്സ് രംഗവും തമ്മിലുള്ള മത്സരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഇ-കോമഴ്സ് കമ്പനികൾ ലോയൽറ്റി പ്രോഗ്രാമുകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഓൺലൈൻ റീട്ടെയിൽ വിപണിയിൽ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായാണ് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി ചേർന്ന് പുതിയ പദ്ധതിയി പ്രഖ്യാപിച്ചത്.

ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, ഫ്ലിപ്കാർട്ട് മിനിറ്റ്സ് എന്നിവയിലൂടെ ഒരു മാസത്തിനുള്ളിൽ കുറഞ്ഞത് 299 രൂപ വീതമുള്ള 4 ഓർഡറുകൾ പൂർത്തിയാക്കുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കും. യോഗ്യത നേടുന്ന ഉപഭോക്താക്കൾക്ക് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്‌സ്‌ക്രിപ്ഷനാണ് സൗജന്യമായി ലഭിക്കുക. ആഗസ്റ്റ് 1 മുതൽ ഈ സേവനം ലഭ്യമായി തുടങ്ങും.

2018-ൽ വാൾമാർട്ട് ഭൂരിപക്ഷ ഓഹരി സ്വന്തമാക്കിയ ഫ്ലിപ്കാർട്ട്, ഗ്രോസറി വിപണിയിലേക്കും ഫ്ലിപ്കാർട്ട് മിനിറ്റ്സ് വഴി അതിവേഗ ഡെലിവറി രംഗത്തേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇ-കോമഴ്സ് രംഗത്ത് ആമസോണുമായി മത്സരിക്കുന്ന ഇവർ, ക്വിക്ക് കൊമേഴ്സ് രംഗത്ത് ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് തുടങ്ങിയ എതിരാളികളുമായി കടുത്ത മത്സരത്തിലാണ്.

കൂടാതെ, രാജ്യത്ത് ഐപിഒ വഴി ഓഹരി വിപണിയിൽ പ്രവേശിക്കുന്നതിന്റെ മുന്നോടിയായി ഫ്ലിപ്കാർട്ട് ഈ വർഷം ആദ്യം തങ്ങളുടെ ഹോൾഡിംഗ് കമ്പനി സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. മുംബൈയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണിയിൽ മത്സരം ശക്തമാവുകയാണെങ്കിലും ഉപയോക്താക്കൾ ഇത്തരം ഓഫറുകളും ആനുകൂല്യങ്ങളും മികച്ച രീതിയിൽ വിനിയോഗിക്കാവുന്നതാണ്.

Tags:    
News Summary - Flipkart members can get a free Netflix subscription; offer available from August 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.