പ്രീമിയം സേവനങ്ങൾക്ക് ഏകീകൃത സബ്സ്ക്രിപ്ഷൻ സംവിധാനം അവതരിപ്പിച്ച് മെറ്റ
ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സാപ്പ്, മെറ്റ എ.ഐ തുടങ്ങിയ ആപ്പുകളിൽ പ്രീമിയം സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഏകീകൃത സബ്സ്ക്രിപ്ഷൻ സംവിധാനം അവതരിപ്പിച്ച് മെറ്റ. കൂടുതൽ എ.ഐ ഉപയോഗവും ജനറേറ്റീവ് മീഡിയ സൗകര്യങ്ങളും ആവശ്യമായ പവർ യൂസർമാർ, ഉള്ളടക്ക നിർമാതാക്കൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടാണ് ‘മെറ്റ വൺ’ എന്ന പേരിൽ പുതിയ സബ്സ്ക്രിപ്ഷൻ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ, ബിസിനസ് ഫീച്ചറുകൾ, എ.ഐ ടൂളുകൾ എന്നിവ ഇതിലൂടെ അനായാസം ലഭ്യമാകും. അതേസമയം,
പ്രധാന സോഷ്യൽ മീഡിയ സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് സൗജന്യമായി തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ വ്യക്തിഗത ഉപയോക്താക്കൾക്കുള്ള സിംഗിൾ-ആപ്പ് പ്ലാനുകൾ പ്രതിമാസം 79 രൂപ മുതൽ ആരംഭിക്കും. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക് പ്ലസ്, വാട്സാപ്പ് പ്ലസ് എന്നിവയിൽ കസ്റ്റം ഫോണ്ടുകൾ, സ്റ്റോറി വ്യൂ നോട്ടിഫിക്കേഷൻ, ആപ്പ് തീമുകൾ, മെച്ചപ്പെട്ട ചാറ്റ് ഓർഗനൈസേഷൻ തുടങ്ങിയ സൗകര്യങ്ങൾ പുതിയ സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടുതൽ എ.ഐ ഉപയോഗത്തിനായി കോർ (549), പ്രീമിയ (1,950) എന്നിങ്ങനെ വ്യക്തിഗത ബണ്ടിൽ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
മെറ്റ എ.ഐയിൽ കൂടുതൽ ജനറേഷൻ പരിധി, മെച്ചപ്പെട്ട ഇമേജുകൾ സൃഷ്ടിക്കൽ, മ്യൂസ് മോഡലുകൾ ഉപയോഗിച്ചുള്ള വീഡിയോ ജനറേഷൻ, ഫോട്ടോ റീസ്റ്റൈലിങ്, ഓഡിയോ ഇഫക്റ്റുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഉള്ളടക്ക നിർമാതാക്കൾക്കും ചെറുകിട-ഇടത്തരം ബിസിനസുകൾക്കുമായി എസ്സൻഷ്യൽ (639), അഡ്വാൻസ്ഡ് (2,099) പ്ലാനുകളുമുണ്ട്. വെരിഫൈഡ് ബാഡ്ജ്, ആൾമാറാട്ടത്തിനെതിരായ സുരക്ഷ, 30 ദിവസത്തെ സ്റ്റോറി ഷെഡ്യൂളിങ്, വാട്സാപ്പിലെ മെറ്റ ബിസിനസ് ഏജന്റ് വഴിയുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് കസ്റ്റമർ ഇടപെടൽ തുടങ്ങിയ സൗകര്യങ്ങൾ ഇവയിൽ ലഭിക്കും. വലിയ സ്ഥാപനങ്ങൾക്കായുള്ള എക്സ്പേർട്ട്, മാക്സ് പ്ലാനുകളിൽ പ്രതിമാസ നിരക്ക് 20,990 വരെ ഉയരും. തുടക്കത്തിൽ 50ലേറെ ഫീച്ചറുകൾ ലഭ്യമാകുമെന്നും ഭാവിയിൽ എ.ഐ സ്മാർട്ട് ഗ്ലാസുകളിലേക്കും പ്രത്യേക എഡിറ്റിങ് ടൂളുകളിലേക്കും സബ്സ്ക്രിപ്ഷൻ സേവനങ്ങൾ വ്യാപിപ്പിക്കാനുമാണ് മെറ്റയുടെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.