ചാറ്റ്ജിപിടിയിലെ നിങ്ങളുടെ സംഭാഷണങ്ങൾ സുരക്ഷിതമല്ല! പ്രോംപ്റ്റുകൾ പരിശോധിക്കാൻ നൂറുകണക്കിന് കരാർ ജീവനക്കാരെ നിയമിച്ച് ഓപ്പൺ എഐ
ഇന്നത്തെ കാലത്ത് മനുഷ്യരേക്കാൾ നന്നായി നിങ്ങളെ എഐ മനസിലാക്കുമെന്ന് കരുതുന്നുണ്ടോ? അല്ലെങ്കിൽ ഏതൊരു കാര്യവും എഐയോട് പങ്കുവെക്കാം എല്ലാം അവിടെ സുരക്ഷിതമാണെന്ന് ചിന്തിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. തീർത്തും രഹസ്യമെന്നും നിങ്ങളും ചാറ്റ്ബോട്ടുമല്ലാതെ മൂന്നാമതൊരാൾ പ്രത്യേകിച്ച് മനുഷ്യർ നിങ്ങളുടെ ചാറ്റുകൾ അറിയില്ലെന്ന് കരുതുന്നുണ്ടെങ്കിൽ കാര്യം അങ്ങനെയല്ല. ഉപയോക്താക്കളുടെ പ്രോംപ്റ്റുകൾ വായിക്കുന്നതിനായി ചാറ്റ്ജിപിടി നൂറുകണക്കിന് കരാർ ജീവനക്കാരെ നിയമിച്ചതായാണ് റിപ്പോർട്ട്.
വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള സംഭാഷണങ്ങൾ ഓപ്പൺ എഐ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർ പരിശോധിക്കുന്നു. പ്രോജക്ട് ലില്ലി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ 404 മീഡിയ എന്ന മാധ്യമമാണ് പുറത്തുവിട്ടത്.
ഉള്ളടക്കം നിയന്ത്രിക്കുന്നതിനോ സുരക്ഷാ പരിശോധനക്കോ അപ്പുറം എഐയുടെ മറുപടികൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചാറ്റ്‌ജിപിടിയുടെ മറുപടികൾ റേറ്റ് ചെയ്യുക, അവയിൽ മാറ്റങ്ങൾ വരുത്തുക എന്നിവയാണ് ജീവനക്കാരുടെ പ്രധാന ചുമതല. ചാറ്റ്ബോട്ട് മനുഷ്യസമാനമായി പെരുമാറുന്നത് തടയുക, ഉപയോക്താവിനെ പുകഴ്ത്തുന്നത് തടയുക തുടങ്ങിയവയെല്ലാം ഈ ജീവനക്കാരുടെ ജോലിയാണ്.
തങ്ങളുടെ ചാറ്റുകൾ മനുഷ്യർ പരിശോധിക്കുന്നുണ്ടെന്ന കാര്യത്തെ കുറിച്ച് സാധാരണക്കാരായ ഉപയോക്താക്കൾക്ക് യാതൊരുവിധ ധാരണയുമില്ലെന്നാണ് ഈ പദ്ധതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരൻ വ്യക്തമാക്കുന്നത്. സംഭാഷണങ്ങൾ അജ്ഞാതമാക്കിയാണ് നൽകുന്നതെങ്കിലും ചില സന്ദർഭങ്ങളിൽ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും അവർ താമസിക്കുന്ന സ്ഥലങ്ങളും ഇതിലൂടെ വെളിപ്പെടാറുണ്ട്.
സുരക്ഷാ കാരണങ്ങളാൽ മനുഷ്യർ സന്ദേശങ്ങൾ പരിശോധിക്കാറുണ്ടെങ്കിലും, മോഡൽ മെച്ചപ്പെടുത്തുന്നതിനായി മനുഷ്യർ ചാറ്റുകൾ വായിക്കുന്നുണ്ടെന്ന കാര്യം ഉപയോക്താക്കളെ വ്യക്തമായി അറിയിക്കാൻ കമ്പനി തയ്യാറായിട്ടില്ലെന്നാണ് ആരോപണം. അതേസമയം ഉപയോക്താക്കൾക്ക് തങ്ങളുടെ സെറ്റിങ്സിൽ ചെന്ന് Improve the model for everyone എന്ന ഓപ്ഷൻ ഓഫ് ചെയ്തുകൊണ്ട് ഈ പരിശോധനയിൽ നിന്ന് ഒഴിവാകാൻ സാധിക്കും. എന്നാൽ ഈ ഫീച്ചർ സ്വയം ഡീഫോൾട്ടായി പ്രവർത്തനക്ഷമമാക്കപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്.
സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, ചാറ്റ്‌ബോട്ട് സംഭാഷണങ്ങൾ തികച്ചും സ്വകാര്യമാണെന്ന ധാരണയാണ് ഉപയോക്താക്കൾക്കുള്ളത്. ഉപയോക്താക്കളുടെ അറിവില്ലാതെ സ്വകാര്യ സംഭാഷണങ്ങൾ പരിശോധിക്കപ്പെടുന്ന ഈ രീതി വൻ ചർച്ചകൾക്കും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.