സെഞ്ചൂറിയൻ: ഇംഗ്ലണ്ടിനെ 107 റൺസിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആദ്യ ജയം സ്വന്തമാക്കി. ഒന്നിന് 121 റൺസെന്ന ശക്തമായ നിലയിൽ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 268 റൺസിന് പുറത്തായി. സ്കോർ: ദക്ഷിണാഫ്രിക്ക 284 & 272, ഇംഗ്ലണ്ട് 181& 268 (ലക്ഷ്യം 376). ഇതോടെ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ആതിഥേയർ 1-0ത്തിന് മുന്നിലെത്തി.
നാലുവിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദവും നാലുവിക്കറ്റ് വീഴ്ത്തിയ ആൻറിച്ച് നോർയെയുമാണ് സന്ദർശകരെ തകർത്തത്. മുൻനിര ബാറ്റ്സ്മാൻമാരായ റോറി ബേൺസ് (84), ക്യാപ്റ്റൻ ജോ റൂട്ട് (48), ജോ ഡെൻലി (31), ഡോം സിബ്ലി (29) എന്നിവർ മികച്ച സംഭാവനകൾ നൽകിയെങ്കിലും ഇംഗ്ലണ്ട് മധ്യനിരയും വാലറ്റവും റബാദക്ക് മുന്നിൽ മുട്ടുമടക്കിയതോടെ പ്രോട്ടിയേസിന് ലോക ചാമ്പ്യൻഷിപ്പിൽ അക്കൗണ്ട് തുറക്കാനായി. അവസാന ആറുബാറ്റ്സ്മാൻമാരിൽ ജോസ് ബട്ലർ (22) മാത്രമാണ് രണ്ടക്കം കടന്നത്. അവസാന ഏഴുബാറ്റ്സ്മാൻമാർ 64 റൺസിനുള്ളിൽ കൂടാരം കയറി.
രണ്ടിന്നിങ്സുകളിലുമായി 129 റൺസും എട്ട് ക്യാച്ചും സ്വന്തമാക്കിയ ക്വിൻറൺ ഡികോക്കാണ് കളിയിലെ താരം. തുടർച്ചയായ അഞ്ച് തോൽവികൾക്ക് ശേഷമാണ് ആദ്യ ടെസ്റ്റിൽ വിജയിച്ച പ്രോട്ടിയേസ് 30 പോയൻറുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.