ബഹിഷ്‍കരണ ഭീഷണിയിൽ പാകിസ്താന്റെ ‘യു ടേൺ’; ഉപാധി സ്വീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കും; തീരുമാനം ഉടൻ

ഇസ്‍ലാമാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നിലപാടിൽ നിന്നും പാകിസ്താൻ പിൻവാങ്ങാൻ ഒരുങ്ങുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മുന്നറിയിപ്പിനും, സഹആതിഥേയരായ ശ്രീലങ്ക ഉൾപ്പെടെ രാജ്യങ്ങളുടെ സമ്മർദത്തിനും വഴങ്ങി ബഹിഷ്‍കരണ ഭീഷണി അവസാനിപ്പിച്ച് കളിക്കാനുള്ള തീരുമാനത്തിലേക്ക് പാക് ക്രിക്കറ്റ് ബോർഡ് എത്തുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പി.സി.ബിയും ഐ.സി.സിയും തമ്മിലെ യോഗം അവസാനിച്ചതോടെ, 24 മണിക്കൂറിനകം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. മുതിർന്ന ഐ.സി.സി പ്രതിനിധികളും പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, സർക്കാർ പ്രതിനിധികളും തമ്മിൽ ലാഹോറിൽ നടന്ന മാരത്തോൺ യോഗത്തിൽ ചില നിർദേശങ്ങൾ പി.സി.ബി മുന്നോട്ട് വെച്ചതായാണ് സൂചന.

പി.സി.ബി ചെയർമാനും പാക് ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്വി, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് അമിനുൽ ഇസ്‍ലാം എന്നിവർ പങ്കെടുത്തു.

പാകിസ്താൻ സർക്കാറുമായുള്ള കൂടിയാലോചനക്കൊടുവിൽ പി.സി.ബി അന്തിമ തീരുമാനം പ്രഖ്യാപിക്കും. അടുത്ത 24 മണിക്കൂറിൽ അനുകൂലമായ ഒരു തീരുമാനം പ്രതീക്ഷിക്കാമെന്ന് മുതിർന്ന ക്രിക്കറ്റ് ഭരണ സമിതി അംഗം അറിയിച്ചു.

പാകിസ്താൻ മുന്നോട്ട് വെച്ച ആവശ്യങ്ങൾ

ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം സാധ്യമാക്കുന്നതിനായി വിവിധ ഇടപെടലുകൾ സജീവമാകുന്നതിനിടെ വ്യത്യസ്ത വാർത്തകളും പുറത്തുവരുന്നു. ലോകകപ്പിൽ നിന്നും പിൻവാങ്ങിയ ബംഗ്ലാദേശ് ക്രിക്കറ്റിനെ ഉയിർത്തെഴുന്നേൽപിക്കുന്നതിനായി വരാനിരിക്കുന്ന ഒരു ഐ.സി.സി ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വം ബംഗ്ലാദേശിന് അനുവദിക്കണമെന്നും പി.സി.ബി ആവശ്യമുന്നയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ബംഗ്ലാദേശിന് ടൂർണമെന്റ് പങ്കാളിത്തത്തിനായി ഐ.സി.സി അനുവദിക്കുന്ന ഫീസും, ഒപ്പം നഷ്ടപരിഹാരവും നൽകണമെന്നും പി.സി.ബി ആവശ്യമുന്നയിച്ചു.

ഈ മൂന്ന് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇന്ത്യക്കെതിരെ കളിക്കാമെന്നാണ് പാകിസ്താന്റെ നിലപാട്.

അന്തിമ തീരുമാനത്തിന് മുമ്പ് മുഹ്സിൻ നഖ്‍വി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായും കൂടികാഴ്ച നടത്തും.

ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പണംവാരുന്ന മത്സരമായ ഇന്ത്യ-പാക് കളി എന്ത് വിലകൊടുത്തും നടത്തണമെന്നാണ് വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. മത്സരത്തിൽ നിന്നും പിൻവാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പി.സി.ബിയിലെ ഒരു വിഭാഗവും താൽപര്യപ്പെടുന്നു. എന്നാൽ, ചെയർമാൻ മുഹ്സിൻ നഖ്‍വിയുടെ കടുംപിടുത്തമാണ് പ്രശ്നങ്ങൾ വശളാക്കുന്നത്.

ബഹിഷ്‍കരണവുമായി മുന്നോട്ട് പോയാൽ പാകിസ്താൻ വൻ തുക പിഴ ചുമത്തുമെന്ന് ഐ.സി.സിയും മുന്നറിയിപ്പ് നൽകി.

ഫെബ്രുവര 15നാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ട്വന്റി20 ലോകകപ്പിലെ മത്സരം ഷെഡ്യൂൾ ചെയ്തത്. ശ്രീലങ്കയിലാണ് മത്സരം. 

Tags:    
News Summary - India vs Pakistan T20 World Cup: Big Twist On pakistan Boycott Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.