മൊഹ്സിൻ നഖ്‌വി
ലാഹോർ: ട്വന്‍റി20 ലോകകപ്പിലെ ആവേശകരമായ ഇന്ത്യ-പാകിസ്താൻ മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനത്തിൽനിന്ന് പിന്മാറാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളി. പി.സി.ബി അഞ്ച് ഉപാധികളാണ് ഐ.സി.സിക്ക് മുന്നിൽ വെച്ചത്. എന്നാൽ ഇതിൽ മൂന്നെണ്ണം ഐ.സി.സി പൂർണമായും നിരസിച്ചു. ബംഗ്ലാദേശ് ടീമിനെ ടൂർണമെന്റിൽനിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയുമായി വീണ്ടും ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകൾ ആരംഭിക്കാൻ ഐ.സി.സി ഇടപെടണമെന്നതായിരുന്നു പാകിസ്താന്റെ പ്രധാന ആവശ്യം. എന്നാൽ, ഇത് രണ്ട് രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ തമ്മിൽ തീരുമാനിക്കേണ്ട കാര്യമാണെന്നും തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഐ.സി.സി വ്യക്തമാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ ടീമുകളെ ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര സംഘടിപ്പിക്കണമെന്ന ആവശ്യവും ഐ.സി.സി അംഗീകരിച്ചില്ല. ഈ വർഷം ഒടുവിൽ ഇന്ത്യ ബംഗ്ലാദേശ് സന്ദർശിച്ച് പരമ്പര കളിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിലും ഇടപെടാൻ കഴിയില്ലെന്നാണ് ഐ.സി.സിയുടെ നിലപാട്.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടക്കേണ്ടിയിരുന്ന വനിതാ ടി20 ലോകകപ്പ് ദുബായിലേക്ക് മാറ്റിയതിനാൽ അവർക്ക് സാമ്പത്തിക നഷ്ടപരിഹാരമോ പകരം മറ്റൊരു ഐ.സി.സി ടൂർണമെന്റോ നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു. അടുത്ത അണ്ടർ-19 ലോകകപ്പ് ബംഗ്ലാദേശിന് നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഐ.സി.സി സൂചിപ്പിച്ചു. ബംഗ്ലാദേശിന് ലഭിക്കേണ്ട വരുമാന വിഹിതത്തിൽ കുറവു വരുത്തരുതെന്ന ആവശ്യത്തോട് ഐ.സി.സി പോസിറ്റീവായാണ് പ്രതികരിച്ചത്.
ലാഹോറിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം, തീരുമാനം അറിയിക്കാൻ പി.സി.ബിക്ക് ഐ.സി.സി 24 മണിക്കൂർ സമയം നൽകിയിട്ടുണ്ട്. പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും. പാകിസ്താൻ മത്സരത്തിൽനിന്ന് വിട്ടുനിന്നാൽ ഐ.സി.സി വലിയ പിഴ ചുമത്താനും ഫണ്ടുകൾ തടഞ്ഞുവെക്കാനും സാധ്യതയുണ്ട്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നിശ്ചയിച്ച പ്രകാരം മത്സരം നടക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.